Kerala

ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ്; പിഎസ്‌സി വഴിയുള്ള പൊതുനിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു

സര്‍ക്കാരിന്റെ 7 വകുപ്പുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ക്ലര്‍ക്കു റാങ്ക്ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം 147 ആശ്രിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. 5 ശതമാനമെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്താന്‍ 2740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, ഈ വകുപ്പുകളില്‍ നിന്നും 100 ഇല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് പിഎസ്‌സി വഴി നടത്തിയിരിക്കുന്നത്.

ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ്; പിഎസ്‌സി വഴിയുള്ള പൊതുനിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പിഎസ്‌സി വഴിയുള്ള പൊതുനിയമനങ്ങള്‍ അട്ടിമറിക്കുന്നതായി പരാതി. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിച്ചും ആശ്രിത നിയമനത്തിന്റെ വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയും ഉദ്യോഗസ്ഥ ലോബികള്‍ സംസ്ഥാനത്ത് നടത്തുന്ന ആശ്രിത നിയമന അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ആശ്രിത നിയമനം 5 ശതമാനം എന്നതിന് മുകളില്‍ ഒരു കാരണവശാലും പോകരുതെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ പ്രകാരവും സംസ്ഥാനത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ OA EKM 1272/2018 എന്ന കേസിന്റെ ഭാഗമായും വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാല്‍ സംസ്ഥാനത്ത് സംഘടിതരായ ആശ്രിത നിയമനം നേടാന്‍ നില്‍ക്കുന്നവര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിഎസ്‌സി വഴിയുള്ള ക്ലര്‍ക്ക് നിയമനങ്ങള്‍ അട്ടിമറിക്കുന്നതായി റാങ്ക് ഹോള്‍ഡേഴ്‌സ് ഏറെക്കാലമായി ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ 7 വകുപ്പുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ക്ലര്‍ക്കു റാങ്ക്ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം (കേവലം 10 മാസത്തില്‍) 147 ആശ്രിത നിയമനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടത്തിയിട്ടുണ്ട്. 5 ശതമാനമെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്താന്‍ ഈ കാലയളവില്‍ 2740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, ഈ വകുപ്പുകളില്‍ നിന്നും 100 ഇല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് പിഎസ്‌സി വഴി നടത്തിയിരിക്കുന്നത്.

2018 ഏപ്രില്‍ രണ്ടിനുശേഷം നടന്ന ആശ്രിത നിയമനങ്ങള്‍ (7 ഡിപ്പാര്‍ട്‌മെന്റുകള്‍ മാത്രം)
1.
മണ്ണ് പര്യവേക്ഷണം- 1

2. ഫയര്‍ ഫോഴ്‌സ്- 11

3. വ്യവസായ വാണിജ്യവകുപ്പ്- 2

4. സഹകരണം- 5

5. മൃഗസംരക്ഷണം- 12

6. ആരോഗ്യം- 103

7. എംപ്ലോയ്മെന്റ്- 14

P&ARD 12/99 എന്ന സര്‍ക്കാര്‍ ഉത്തരവിലെ 30ാമത്തെ പോയിന്റ് തെറ്റായി വ്യാഖ്യാനിച്ച് പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ File No. ADV-C2/499/2017P&ARD പ്രകാരം വഴിവിട്ട രീതിയില്‍ ആശ്രിത നിയമനം നടത്താന്‍ റിപോര്‍ട്ട് തയ്യാറാക്കിയതിന്റെ ചുവടുപിടിച്ചാണ് ആരോഗ്യവകുപ്പില്‍ ഉള്‍പ്പടെ ഇത്തരത്തില്‍ അഴിമതി നടന്നിരിക്കുന്നതെന്ന് ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് ഐഡിയല്‍ അസോസിയേഷന്‍ ഓഫ് കേരളാ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ആശ്രിത നിയമനം അവകാശമല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും നിരവധി കോടതി വിധികള്‍ നിലവിലുള്ളപ്പോഴാണ് സംസ്ഥാനത്തു പിഎസ്‌സി പരീക്ഷക്ക് പഠിക്കുന്ന 30 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ നോക്കുകുത്തിയാക്കി ഇത്തരത്തില്‍ നിയമന തട്ടിപ്പു നടത്തുന്നത്.

നിയമവിരുദ്ധമായി 5 ശതമാനത്തില്‍ കവിഞ്ഞ് ജോലി നേടിയ എല്ലാവരെയും സര്‍വീസില്‍ നിന്നും പുറത്താക്കി പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി പബ്ലിക് സര്‍വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണം. പിഎസ്‌സി വഴി നടത്തേണ്ട ഒഴിവുകള്‍ ആശ്രിത നിയമന വ്യവസ്ഥ ഉപയോഗിച്ച് സംസ്ഥാനത്ത് ഇത്തരത്തില്‍ അട്ടിമറിച്ചതിനെ പറ്റി അന്വേഷണം നടത്തി പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം. ഇതിനായി നിയമപോരാട്ടം തുടങ്ങുമെന്നും ക്ലര്‍ക്കു റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ പ്രതികരിച്ചു.

Next Story

RELATED STORIES

Share it