Kerala

അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല ; മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍ നോര്‍വേയിലേക്ക്

മാരിസും തെരേസയുമായി ഇന്ന് വൈകുന്നേരം നോര്‍വെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പല്‍ നോര്‍വെയിലെത്തിച്ചേരും. നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും കൊച്ചി കപ്പല്‍ശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സര്‍വീസ് നടത്തുക

അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല ; മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍ നോര്‍വേയിലേക്ക്
X

കൊച്ചി: കൊച്ചി കപ്പല്‍ശാല നോര്‍വെയ്ക്ക് വേണ്ടി നിര്‍മിച്ച് കൈമാറിയ മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തേയൂം ഇന്ത്യയിലെ ആദ്യത്തെയൂം സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകള്‍ നോര്‍വെയിലേക്കു കയറ്റി അയച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡിന് ചരിത്ര നേട്ടം.യാട്ട് സെര്‍വന്റ് എന്ന കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റി ഇന്ത്യയില്‍ ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസ്സലുകള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടു പോകുന്നത്.

കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്ട്രിക് വെസ്സലുകള്‍ കയറ്റിയത്.210 മീറ്റര്‍ വലിപ്പമുള്ള മദര്‍ഷിപ്പ് 8.9 മീറ്റര്‍ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് കപ്പല്‍ ഉയര്‍ത്തി വെസ്സലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂര്‍വസ്ഥിതിയിലാക്കി. മാരിസും തെരേസയുമായി ഇന്ന് വൈകുന്നേരം നോര്‍വെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പല്‍ നോര്‍വെയിലെത്തിച്ചേരും.

നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും കൊച്ചി കപ്പല്‍ശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സര്‍വീസ് നടത്തുക.നോര്‍വെയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇലക്ട്രിക് കപ്പലുകള്‍ നിര്‍മിച്ച് കൈമാറിയത്. ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സല്‍ കൂടിയാണിത്. നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഈ വെസ്സലുകള്‍ നിര്‍മിച്ചത്. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരും ആസ്‌കോ മാരിടൈമിന്റെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it