Kerala

പൗരത്വ പ്രക്ഷോഭം:മുഖ്യമന്ത്രിക്ക് സത്യസന്ധതയുണ്ടെങ്കില്‍ കേസുകള്‍ നിരുപാധികം പിന്‍വലിക്കണം-എസ്ഡിപിഐ

സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ തുടരുന്നത്. ഒരേ സമയം പൗരത്വ നിയമങ്ങള്‍ക്കെതിരാണെന്നു വരുത്തി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും മറുവശത്ത് പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി സംഘപരിവാരത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന കാപട്യമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്

പൗരത്വ പ്രക്ഷോഭം:മുഖ്യമന്ത്രിക്ക് സത്യസന്ധതയുണ്ടെങ്കില്‍ കേസുകള്‍ നിരുപാധികം പിന്‍വലിക്കണം-എസ്ഡിപിഐ
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമാണ് മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ തുടരുന്നത്.

ഒരേ സമയം പൗരത്വ നിയമങ്ങള്‍ക്കെതിരാണെന്നു വരുത്തി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും മറുവശത്ത് പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി സംഘപരിവാരത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന കാപട്യമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആഭ്യന്തര വകുപ്പും പോലീസും പൗരത്വ പ്രക്ഷോഭകരെ ഓരോരുത്തരെയായി അറസ്റ്റു ചെയ്യുകയും റിമാന്‍ഡു ചെയ്യുകയുമാണ്. പലര്‍ക്കും ഹാജാരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് വന്നു കൊണ്ടിരിക്കുന്നു. പ്രതികളാക്കപ്പെട്ടതില്‍ ഏറെയും പൗരത്വ നിയമത്തിന് ഇരയാക്കപ്പെടുന്ന മുസ്ലിം ന്യൂനപക്ഷ സമൂഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതൃത്വങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എന്നത് ഇടതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമാക്കുന്നു.

ഹിന്ദുത്വ ഭരണകൂട ഭീകരതയുടെ മുഖചിത്രമായി മാറിയ യുപിയെ പോലും നാണിപ്പിക്കുന്ന നടപടിയാണ് ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ ഇടതുസര്‍ക്കാരിന്റെ അവകാശവാദം സത്യസന്ധതയുള്ളതാണെങ്കില്‍ കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്നും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടിയതില്‍ പൊതുസമൂഹത്തോട് മറുപടി പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിലവില്‍ 519 കേസുകള്‍ വിവിധ പോലീസ് സ്റ്റേനുകളില്‍ ഉള്ളതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. തിരുവനന്തപുരം (22), കൊല്ലം (14), പത്തനംതിട്ട (24), ആലപ്പുഴ (1), കോട്ടയം (19), ഇടുക്കി (48), എറണാകുളം (42), തൃശൂര്‍ (56), പാലക്കാട് (83), മലപ്പുറം (89), കോഴിക്കോട് (52), വയനാട് (18), കണ്ണൂര്‍ (33), കാസര്‍കോഡ് (18) എന്നിങ്ങനെയാണ് കേസുകള്‍ നിലവിലുള്ളതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ഷെമീർ മാഞ്ഞാലി, ഷാനവാസ് പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it