Kerala

ഇന്നും ജാതി വിവേചനവും അയിത്തവും നിലനില്‍ക്കുന്നു; ആദ്യം സാമൂഹികനീതി നടപ്പാക്കേണ്ടത് ക്രൈസ്തവ സഭകള്‍ക്കുള്ളില്‍: അഡ്വ.സി ജെ ജോസ്

ക്രിസ്തുമതം സ്വീകരിച്ചുപോയെന്ന ഒറ്റക്കാരണം കൊണ്ടാണ് പട്ടികജാതി ക്രൈസ്തവരുടെ സംവരണം നഷ്ടപ്പെടുത്തിയത്. ദലിത് ക്രൈസ്തവര്‍ക്ക് ഒരുശതമാനം മാത്രം സംവരണമെന്നിരിക്കെ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കുന്നത് ഏത് നീതിയുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരും ഇതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും പറയാന്‍ ബാധ്യസ്ഥരാണ്.

ഇന്നും ജാതി വിവേചനവും അയിത്തവും നിലനില്‍ക്കുന്നു; ആദ്യം സാമൂഹികനീതി നടപ്പാക്കേണ്ടത് ക്രൈസ്തവ സഭകള്‍ക്കുള്ളില്‍: അഡ്വ.സി ജെ ജോസ്
X

കോട്ടയം: സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുവിഭാഗം ക്രൈസ്തവ സഭകളുടെ നിലപാടിനെതിരേ സഭയ്ക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ശക്തമാവുന്നു. ക്രൈസ്തവ സഭയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് ക്രൈസ്തവരാണ് കേന്ദ്രം കൊണ്ടുവരികയും കേരള സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്ത മുന്നാക്കസംവരണത്തെ എതിര്‍ത്ത് രംഗത്തുവന്നിരിക്കുന്നത്. സാമൂഹിക നീതിയുടെ പേരിലാണ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതെന്ന സഭയുടെ അവകാശവാദത്തെയാണ് ഇവര്‍ ചോദ്യംചെയ്യുന്നത്.

ഇന്നും ക്രൈസ്തവ സഭയ്ക്കകത്ത് ജാതി, ഉപജാതി, വിവേചനം, അയിത്തം തുടങ്ങിയവ നിലനില്‍ക്കുന്നുണ്ടെന്നും ആദ്യം സാമൂഹിക നീതി നടപ്പാക്കേണ്ടത് സഭയ്ക്കുള്ളിലാണെന്നും ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ. സി ജെ ജോസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണ വിഷയത്തില്‍ തേജസ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയില്‍ 1856 സപ്തംബര്‍ എട്ടാം തിയ്യതിയാണ് ഔദ്യോഗികമായി ആദ്യത്തെ ദലിത് ക്രൈസ്തവ വല്‍ക്കരണം നടക്കുന്നത്. 164 വര്‍ഷങ്ങളായി ക്രൈസ്തവ സഭയില്‍ ഒരുതരത്തിലുള്ള സാമൂഹിക നീതിയും നടപ്പാക്കുന്നില്ല.

സാമൂഹിക നീതിയുടെ പേരിലാണ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതെങ്കില്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭയ്ക്കകത്ത് ഏറ്റവുമാദ്യം സാമൂഹികനീതി നടപ്പാക്കുകയാണ് വേണ്ടത്. സിബിസിഐയുടെ 2016 ലെ കണക്കനുസരിച്ച് കത്തോലിക്കാ സഭയില്‍ 1.9 കോടി അംഗങ്ങളാണുള്ളത്. 70 ലക്ഷം സിറിയന്‍ ക്രിസ്ത്യാനികള്‍ മാത്രമേ കത്തോലിക്കാ സഭിയിലുള്ളൂ. ബാക്കി 1.2 കോടി (60 ശതമാനം) ദലിത് ക്രൈസ്തവരാണ്. ബഹുഭൂരിപക്ഷം വരുന്ന ദലിത് ക്രൈസ്തവരെ ദോഷകരമായി ബാധിക്കുന്നതാണ് സാമ്പത്തിക സംവരണം.

ഇന്ത്യയില്‍ ആര്‍ക്കെങ്കിലും സംവരണം കൊടുക്കണമെങ്കില്‍ അത് പട്ടികജാതി ക്രൈസ്തവ സമൂഹത്തിനായിരിക്കണം. ഏത് മതവും സ്വീകരിക്കാനുള്ള ഭരണഘടനാ അവകാശംവച്ചാണ് ഞങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചത്. ക്രിസ്തുമതം സ്വീകരിച്ചുപോയെന്ന ഒറ്റക്കാരണം കൊണ്ടാണ് പട്ടികജാതി ക്രൈസ്തവരുടെ സംവരണം നഷ്ടപ്പെടുത്തിയത്. ദലിത് ക്രൈസ്തവര്‍ക്ക് ഒരുശതമാനം മാത്രം സംവരണമെന്നിരിക്കെ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കുന്നത് ഏത് നീതിയുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരും ഇതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും പറയാന്‍ ബാധ്യസ്ഥരാണ്.

സാമ്പത്തിക സംവരണവാദം മൗലികമായ ഭരണഘടനാ അടിത്തറയ്ക്കും സാമാന്യമര്യാദയ്ക്കും വിരുദ്ധമാണ്. അതുകൊണ്ട് ഇത് പിന്‍വലിച്ചേ മതിയാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാരന്‍ സംവരണത്തിന് ഉദ്യോഗത്തില്‍ വന്നാല്‍ അവര്‍ക്ക് കഴിവ് പോര, പ്രമോഷന്‍ കൊടുക്കരുത് എന്നാണ് പറയുന്നത്. ഇങ്ങനെയൊരു നിബന്ധന വച്ചാല്‍ ഇന്ത്യയിലെ ഒരു പട്ടിജാതി- വര്‍ഗക്കാരനും പിന്നാക്കക്കാരനും സര്‍ക്കാര്‍ ജോലി കിട്ടാതെ വരും. അവരെ പഴയ അടിമത്തവ്യവസ്ഥയില്‍ കൊണ്ടെത്തിക്കും. സ്വകാര്യമേഖലയില്‍ സംവരണം കൊണ്ടുവരികയെന്നതാണ് നാളിതുവരെയുള്ള സംവരണ വിഭാഗങ്ങളുടെ മുറവിളി. എന്നാല്‍, ഇത് തള്ളിക്കളഞ്ഞ് മുന്നാക്കക്കാര്‍ക്ക് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവനും മുന്നാക്ക വിഭാഗങ്ങളുടെ കൈയിലാണ്. ഒരെണ്ണം പോലും പട്ടികജാതി, ദലിത് ക്രൈസ്തവ വിഭാഗങ്ങളുടെ പക്കലില്ല. സിബിസിഐ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്ക് 54,937 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇത്രയും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളായിരിക്കുന്നവര്‍ അതേ സമൂഹത്തില്‍നിന്ന് വീണ്ടും 10 ശതമാനം സാമ്പത്തികമായി പിന്നാക്കക്കാരന് കൊടുക്കണമെന്ന് പറഞ്ഞാല്‍ അതിനര്‍ഥം മുഴുവന്‍ അഡ്മിഷനും മുഴുവന്‍ ജോലികളും മുന്നാക്കക്കാര്‍ക്ക് കൊടുക്കണമെന്ന് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാ ഭാഷയില്‍ പറഞ്ഞാല്‍ സാമ്പത്തിക സംവരണമെന്നത് പക്ഷപാതപരമാണ്. സാമ്പത്തിക സംവരണത്തില്‍ മുസ്‌ലിം സമുദായം സമരരംഗത്തേക്കിറങ്ങിയതിനെ ഒരുകൂട്ടമാളുകള്‍ വര്‍ഗീയവല്‍ക്കരിച്ചു. ഇത്തരം കാര്യങ്ങളെ വര്‍ഗീയവല്‍ക്കരിക്കുകയല്ല വേണ്ടത്. കത്തോലിക്ക സഭയ്ക്ക് കിട്ടിയിട്ടുള്ള 54,937 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ക്ക് അര്‍ഹമായതിന്റെ 500 ഇരട്ടിയാണ്. ക്രിസ്ത്യന്‍ സമുദായത്തിന് ഇത്രയും കിട്ടുമ്പോള്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായതിനേക്കാള്‍ കുറവ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കിട്ടിയിട്ടുള്ളത്. എന്നിട്ടും വര്‍ഗീയവാദം പറയുകയാണെന്ന് പ്രചരിപ്പിക്കുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കാക്കുന്നതിനായി കൊണ്ടുവന്ന മുഴുവന്‍ മാനദണ്ഡങ്ങളും സാമാന്യബുദ്ധിക്കുപോവും നിരക്കുന്നതല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അംബേദ്കറുടെ കാലത്തുതന്നെ സാമ്പത്തിക സംവരണവാദികള്‍ തല ഉയര്‍ത്തിയതാണ്. എന്നാല്‍, അവര്‍ക്ക് പാര്‍ലമെന്റിലും നിയമനിര്‍മാണ സഭകളിലും ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് പത്തിതാഴ്ത്തിയിരിക്കുകയായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷം കിട്ടി. എല്‍ഡിഎഫ് പോലും സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുകയാണ്. സാമ്പത്തിക സംവരണത്തെ ബിഎസ്പി പോലും എതിര്‍ക്കുന്നില്ല. പാര്‍ലമെന്റിലെ ഭൂരിപക്ഷം അനുസരിച്ച് ഇവര്‍ ഇങ്ങനെ അപ്പം ചുടുന്നതുപോലെ ബില്ലുകള്‍ പാസാക്കിക്കൊണ്ടിരിക്കുകയാണ്.

അങ്ങനെയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത്. ദലിതര്‍ അടക്കമുള്ള പിന്നാക്കക്കാരെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഉദ്യോഗ മണ്ഡലങ്ങളില്‍നിന്ന് എന്നെന്നേക്കുമായി ആട്ടിപ്പുറത്താക്കി പഴയ അടിമത്തത്തിലേക്കും പിന്നാക്കാവസ്ഥയിലേക്കും കൊണ്ടെത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സംവരണ വാദം. ഇതില്‍നിന്ന് ഇവര്‍ പിന്‍മാറുന്നില്ലെങ്കില്‍ ശക്തമായ സമരമുണ്ടാവുമെന്ന് സി ജെ ജോസ് മുന്നറിയിപ്പ് നല്‍കി.

ഒരു പെട്ടിക്കടപോലുമില്ലാത്ത, എല്‍കെജി ക്ലാസ് നടത്താനുള്ള സ്‌കൂള്‍ പോലുമില്ലാത്ത സമൂഹമാണ് ദലിത് ക്രൈസ്തവര്‍. സംവരണമില്ലാത്തവരും ജാതീയപീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവരുമാണിവര്‍. പലരുടെയും തെറ്റിദ്ധാരണ ദലിത് ക്രൈസ്തവര്‍ക്ക് സംവരണമുണ്ടെന്നാണ്. പിഎസ്‌സി റോട്ടേഷന്‍ അനുസരിച്ച് 9, 19, 29 തുടങ്ങി 99 വരെയുള്ള ജനറല്‍ വിഭാഗത്തിലെ 10 സീറ്റുകളാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് കൊടുക്കുന്നത്.

എന്നാല്‍, പിഎസ്‌സിയുടെ ക്രമലിസ്റ്റുപ്രകാരം ദലിത് ക്രൈസ്തവര്‍ക്ക് 100 ല്‍ ഒരുശതമാനമേയുള്ളൂ. ഇത് കിട്ടുന്നുമില്ല. ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം 2,292 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. 48ാമത് റൊട്ടേഷന്‍ ലിസ്റ്റിാണ് ഞങ്ങളുടേത്. ഇതൊരിക്കലും നിയമനത്തിലേക്ക് വരുന്നില്ല. അതേ അവസരത്തില്‍ സാമ്പത്തിക സംവരണമനുസരിച്ച് 9 ല്‍ അവസാനിക്കുന്നിടത്ത് സംവരണം നല്‍കി മുന്നാക്കക്കാര്‍ക്ക് ജോലികൊടുക്കുന്നു. ഇതെന്ത് നീതിയാണെന്ന് അഡ്വ. സി ജെ ജോസ് ചോദിച്ചു.

Next Story

RELATED STORIES

Share it