Kerala

പൗരത്വഭേദഗതി നിയമം: പ്രതിഷേധം നിയമസഭയിലേക്കും വ്യാപിപ്പിക്കാൻ പ്രതിപക്ഷം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് യുഡിഎഫ് നീക്കം.

പൗരത്വഭേദഗതി നിയമം: പ്രതിഷേധം നിയമസഭയിലേക്കും  വ്യാപിപ്പിക്കാൻ പ്രതിപക്ഷം
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സഭയ്ക്കുള്ളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിഷേധിക്കാനാണ് യുഡിഎഫ് നീക്കം.

സഭാ സമ്മേളനം നടക്കുന്നതിന് മുമ്പായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരും. ഈ യോഗത്തില്‍ പ്രതിഷേധം ഏത് രീതിയില്‍ വേണമെന്ന തീരുമാനമെടുക്കും. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് സ്‌പീക്കറുടെ പരിഗണനയിലാണ്.

വെള്ളിയാഴ്‌ച്ച ചേരുന്ന കാര്യോപദേശക സമിതിയാകും ഈ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കുക. ഇത് ഉള്‍പ്പെടെ സാധ്യമായ രീതിയിലെല്ലാം പ്രതിഷേധിക്കണമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. മനുഷ്യ മഹാശൃംഖല അടക്കം സംഘടിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്നിലെത്തിയ ഇടതു മുന്നണിയെ വെട്ടിലാക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവാവിന്‍റെ ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയം.

നിരന്തരം സര്‍ക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഭരണമുന്നണി ഗവര്‍ണര്‍ക്കതിരെ ഒരു മൃദുസമീപനമാണ് സ്വീകരിക്കുന്നതന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഗവര്‍ണര്‍ക്കെതിരായ പ്രമേയം അനുകൂലിച്ചില്ലെങ്കില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തിനാകും. ഇക്കാര്യത്തില്‍ ഗവര്‍ണറുമായി നേരിട്ട് ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയില്‍ തങ്ങളുടെ അണികള്‍ പങ്കെടുത്തതടക്കമുള്ള ക്ഷീണം ഈ നിയമസഭാ സമ്മേളനത്തിലെ പ്രതിഷേധത്തിലൂടെ മറികടക്കാനാണ് യുഡിഎഫ് ലക്ഷ്യം.

എന്നാൽ, ഗവർണ്ണർക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. പ്രമേയം ഭരണഘടന പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. പ്രമേയത്തെ അനുകൂലിക്കില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണ്ണറെ അറിയിച്ചതായാണ് സൂചന. വെളളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലും സർക്കാർ ഇതേ നിലപാട് സ്വീകരിക്കും.

Next Story

RELATED STORIES

Share it