Kerala

കോട്ടയത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി; വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ.

കോട്ടയത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി; വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ
X

കോട്ടയം: കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാഴ്‌സല്‍ സര്‍വീസും ഹോം ഡെലിവറിയും മാത്രം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ജില്ലാ കലക്ടര്‍ ഇറക്കിയ പുതിയ ഉത്തരവനുസരിച്ച് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന മറ്റു നിബന്ധനകള്‍ ഇവയാണ്.

* ഞായറാഴ്ച്ചകളില്‍ വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഞായറാഴ്ചകളില്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രി സേവനത്തിനായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്.

* മറ്റു ദിവസങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ വാഹനഗതാഗതം അനുവദിച്ചിട്ടുള്ളൂ. വാഹനങ്ങള്‍ക്ക് നമ്പര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ. അവശ്യസേവനത്തിനുള്ള ജീവനക്കാരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും വനിതകളും അംഗപരിമിതരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ബാധകമല്ല.

* അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ചികില്‍സാ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമല്ലാതെ 65 വയസിനു മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അസുഖബാധിതരും വീടിന് പുറത്ത് യാത്രചെയ്യുന്നത് ഒഴിവാക്കണം.

Next Story

RELATED STORIES

Share it