Kerala

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി

ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാൽ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പൽ കൗൺസിൽ പിരിച്ച് വിടേണ്ട സാഹചര്യമാണുള്ളത്.

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി
X

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളിൽ ആസ്തി-ബാദ്ധ്യതാവിവരം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്റെ നടപടി. 2015 നവംബർ 12-ന് മുനിസിപ്പൽ കൗൺസിലർമാരായി ചുമതലയേറ്റ ഇവർ 30 മാസത്തിനുള്ളിൽ നിശ്ചിത ഫാറത്തിൽ ആസ്തി-ബാദ്ധ്യതാ വിവരങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അർബൻ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കണമായിരുന്നു.

കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 91(പി) പ്രകാരം അയോഗ്യത കല്പിച്ച ഇവർക്ക് ഇതോടെ കൗൺസിലർ സ്ഥാനം നഷ്ടമായി. പട്ടാമ്പി നഗരസഭയിൽ ആകെയുള്ള 28 കൗൺസിലർമാരിൽ ഉമ്മർ പാലത്തിങ്കൽ, മണികണ്ഠൻ കെ സി, കെ വി എ ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൽ നസീർ, എ കെ അക്ബർ, അബ്ദുൽ ഹക്കീം റാസി, കെ ബഷീർ, ബൾക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ കെ, കൃഷ്ണവേണി, ഗിരിജ, സുനിത പി പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യൻ പി, റഹ്‌നാ ബി, എം വി ലീല, എൻ മോഹനസുന്ദരൻ, ഗീത പി, കെ സി ഗിരിഷ് എന്നിവർക്കാണ് അംഗത്വം നഷ്ടപ്പെട്ടത്.

മുനിസിപ്പൽ കൗൺസിലർമാരായ കെ സി ഗിരിഷ്, പി ഗോപാലൻ, കെ പ്രകാശൻ, ഇർഷാദ് സി എം, ജിതീഷ്, എം അസീസ്, എം കെ സുന്ദരൻ, എ പി കൃഷ്ണവേണി എന്നിവർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. അയോഗ്യരാക്കിയവരുടെ കൂട്ടത്തിൽ പരാതിക്കാരായ കെ സി ഗിരിഷും കൃഷ്ണവേണിയും ഉൾപ്പെടും. ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാൽ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പൽ കൗൺസിൽ പിരിച്ച് വിടേണ്ട സാഹചര്യമാണുള്ളത്.

Next Story

RELATED STORIES

Share it