India

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
X

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി പ്രകാശിന്റെ മകന്‍ യദു (24), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീന്‍പിടിത്തക്കാരാണ് ഇരുവരെയും കരയിലെത്തിച്ചത്. അപ്പോഴേയ്ക്കും ഇരുവര്‍ക്കും ജീവനില്ലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

മരിച്ച കിരണ്‍ ബാബു ബംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ്. വിനായകചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് സഹജീവനക്കാരനായ ഈറോഡ് ചെന്നിമല മുകാശിപിടാരിയൂര്‍ സ്വദേശി നരേന്ദ്രന്റെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തുക്കളായ ഏഴംഗ സംഘം. കോട്ടയം നന്ദന്‍കാവ് സ്വദേശി വിഷ്ണു പ്രസാദ്, മറ്റൊരു മലയാളിയായ ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപ്പൂര്‍ സ്വദേശി വിജയകുമാര്‍, തൂത്തുക്കുടി സ്വദേശി രാംകുമാര്‍ എന്നിവരോടൊപ്പമാണ് യദുവും കിരണ്‍ ബാബുവുമെത്തിയത്.

കാവേരിക്ക് കുറുകെ കെട്ടിയ തടയണയാണ് കാരണം പാളയം അണക്കെട്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പെരുന്തുറ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കളെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കുമെന്ന് മലയാംപാളയം പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it