India

ഡല്‍ഹിയില്‍ പോലിസ്- അഭിഭാഷക പോര് മുറുകുന്നു; ഇന്നും കോടതികള്‍ സ്തംഭിച്ചേക്കും

ബുധനാഴ്ച രോഹിണി, സാകേത്, പട്യാല ഹൗസ് കോടതികളില്‍ അഭിഭാഷകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ താഴിട്ടുപൂട്ടിയതിനെത്തുടര്‍ന്നാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്.

ഡല്‍ഹിയില്‍ പോലിസ്- അഭിഭാഷക പോര് മുറുകുന്നു; ഇന്നും കോടതികള്‍ സ്തംഭിച്ചേക്കും
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പോലിസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാത്ത സാഹചര്യത്തില്‍ ഇന്നും കോടതികളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ബുധനാഴ്ച രോഹിണി, സാകേത്, പട്യാല ഹൗസ് കോടതികളില്‍ അഭിഭാഷകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ താഴിട്ടുപൂട്ടിയതിനെത്തുടര്‍ന്നാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. കോടതിയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ നാട്ടുകാരാണ് അഭിഭാഷകരുമായി ഏറ്റുമുട്ടിയത്. ഇത് തടയാന്‍ പോലിസ് തയ്യാറാവാതിരുന്നതും അഭിഭാഷകരെ പ്രകോപിപ്പിച്ചു.

കോടതിക്ക് പുറത്ത് ഒരു അഭിഭാഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഡല്‍ഹി കോടതികളിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന പോലിസിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത് സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷമാണുണ്ടാക്കിയിരിക്കുന്നത്. സാകേത് കോടതിയില്‍ പോലിസിനെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരേ എഫ്‌ഐആര്‍ എടുക്കേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലിസിന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്നതും നിര്‍ണായകമാണ്. പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടാത്തതും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിക്കാത്തതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, അഭിഭാഷകര്‍ക്കിടയില്‍ തെറ്റായ വിവരം പ്രചരിച്ചതാണ് തീസ് ഹസാരി കോടതി വളപ്പില്‍ പോലിസ്- അഭിഭാഷക സംഘര്‍ഷത്തിന് കാരണമായതെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനെ പോലിസ് വലിച്ചിഴച്ചെന്നും ലോക്കപ്പില്‍ മര്‍ദിച്ചെന്നുമുളള്ള വാര്‍ത്തയാണ് പ്രചരിച്ചത്. ഇതില്‍ പ്രകോപിതരായ അഭിഭാഷകരാണ് പോലിസിനെതിരേ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അഭിഭാഷകനെ പോലിസ് ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമായി. പോലിസുകാരെ ആക്രമിച്ചവരില്‍ ചിലര്‍ തീസ് ഹസാരി കോടതിയില്‍ ജോലിചെയ്യുന്നവരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുനിന്നെത്തിയവരും ആക്രമണത്തില്‍ പങ്കാളികളായെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it