India

സാക്കിര്‍ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന അപേക്ഷ മൂന്നാമതും ഇന്റര്‍പോള്‍ തള്ളി

സാക്കിര്‍ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന അപേക്ഷ മൂന്നാമതും ഇന്റര്‍പോള്‍ തള്ളി
X

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായികിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ആവശ്യം മൂന്നാമതും ഇന്റര്‍പോള്‍ തള്ളി. സാക്കിര്‍ നായിക്കിനെ മലേസ്യയില്‍ നിന്നു വിട്ടുകിട്ടാനും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികള്‍ അപേക്ഷ നല്‍കിയിരുന്നത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയാണെങ്കില്‍ അംഗരാജ്യങ്ങളെല്ലാം കുറ്റവാളികളെ കൈമാറണമെന്നാണു നിയമം.

എന്നാല്‍ സാകിര്‍ നായികിനെതിരേ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് റെഡ് കോര്‍ണര്‍ നോട്ടീസ് എന്ന ആവശ്യം ഇന്റര്‍പോള്‍ തള്ളിയത്.

അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് സാകിര്‍ നായികിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്നാണ് കേസ്. ഇതിനുപുറമെ, 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

തന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പ് സുപ്രിംകോടതിയില്‍നിന്ന് ലഭിക്കുമെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തയ്യാറാണെന്നു മലേസ്യയില്‍ കഴിയുന്ന സാകിര്‍ നായിക് ദി വീക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2016ലാണ് സാകിര്‍ നായിക് ഇന്ത്യയില്‍നിന്ന് മലേസ്യയിലേക്ക് പലായനം ചെയ്തത്. അദ്ദേഹത്തിന് മലേസ്യന്‍ സര്‍ക്കാര്‍ സ്ഥിരം സ്വദേശി പദവി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ കേസ് നടത്തിപ്പു രീതിയില്‍ വിശ്വാസമില്ലെന്നും സാകിര്‍ നായിക് അഭിമുഖത്തില്‍ വ്യ്ക്തമാക്കിയിരുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. എന്നാല്‍ മുമ്പുള്ളതിനേക്കാള്‍ മോശപ്പെട്ട നിലയിലാണ് ഇന്ത്യയിലെ കേസ് നടത്തിപ്പു രീതി.

ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ സംസാരിക്കാമായിരുന്നു, കുറഞ്ഞത് 80 ശതമാനമെങ്കിലും നിങ്ങള്‍ക്ക് നീതിലഭിക്കുമായിരുന്നു. ഇന്ന് പത്തോ ഇരുപതോ ശതമാനം മാത്രമായി മാറിയിരിക്കുന്നു.

ഞങ്ങള്‍ ചരിത്രം കണ്ടതാണ്. 90 ശതമാനം ഭീകരവാദകേസുകളിലും 10-15 വര്‍ഷത്തിനുശേഷം മുസ്‌ലിംകള്‍ കുറ്റവിമുക്തരായി പുറത്തുവരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഞാന്‍ എന്തിന് വിഡ്ഢിയാവണം?. എന്‍ഐഎയ്ക്ക് വേണമെങ്കില്‍ എന്നെ മലേസ്യയില്‍ വന്ന് ചോദ്യം ചെയ്യാമല്ലോ. മതവൈര്യം വളര്‍ത്തുന്നു എന്നാണ് എനിക്കെതിരേയുള്ള ഒരാരോപണം. എന്നാല്‍, താന്‍ ആരോടും ആക്രമണത്തിനോ വിദ്വേഷത്തിനോ ആഹ്വാനം ചെയ്തിട്ടില്ല. നിഷ്‌കളങ്കരായ ജനങ്ങളെ കൊല്ലാന്‍ ഞാന്‍ ഒരിക്കലും പ്രചോദനമായിട്ടില്ല- സാകിര്‍ നായിക് വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പണമിടപാട് സംബന്ധിച്ച ആരോപണത്തോട് തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. യഥാര്‍ഥത്തില്‍ ഞാന്‍ ബിസിനസ്സാണ് ചെയ്യുന്നത്, എനിക്ക് ഒരുപാട് കമ്പനികളുണ്ട്, ഒരു വ്യക്തിക്ക് സ്വന്തമായി ബിസിനസ് നടത്താന്‍ ഇന്ത്യന്‍ നിയമത്തില്‍ വിലക്കുകള്‍ ഒന്നുമില്ലല്ലോ?. ഒരാള്‍ക്ക് 50 കമ്പനി ഉണ്ടെങ്കില്‍ അതില്‍ മുഴുവനിലും ക്രയവിക്രയം നടക്കണമെന്നില്ല. ഏഴ് വര്‍ഷത്തിനിടയില്‍ എന്റെ അക്കൗണ്ടിലേക്ക് ഞാന്‍ നിക്ഷേപിച്ചത് 48 കോടി രൂപയാണ്. ഒരുമാസത്തില്‍ ഒരുകോടിയിലേറെ എനിക്ക് വരുമാനമുണ്ട്. റിയല്‍ എസ്‌റ്റേറ്റിലൂം മറ്റ് സംരംഭങ്ങളിലും എനിക്ക് ധാരാളം ബിസിനസ്സുകളുണ്ടെന്നും സാകിര്‍ നായിക് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it