India

ജനസംഖ്യാ വര്‍ധനവ് തടയണമെന്ന ആവശ്യം ന്യൂനപക്ഷ സമുദായ നേതാക്കള്‍ സമ്മതിച്ചെന്ന് അസം മുഖ്യമന്ത്രി

ജനസംഖ്യാ വര്‍ധനവ് തടയണമെന്ന ആവശ്യം ന്യൂനപക്ഷ സമുദായ നേതാക്കള്‍ സമ്മതിച്ചെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവ് തടയണമെന്ന ആവശ്യം ന്യൂനപക്ഷ സമുദായ നേതാക്കള്‍ സമ്മതിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഞായറാഴ്ച സംസ്ഥാനത്തെ മതന്യൂനപക്ഷ സമുദായത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 150 ഓളം മുസ്‌ലിം പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ വര്‍ധനവ് അസമിന്റെ വികസനത്തിന് ഭീഷണിയാണെന്നും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ ജനസംഖ്യാ വര്‍ധനവ് തടയേണ്ടതിന്റെ ആവശ്യകത എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് തദ്ദേശീയരായ അസമീസ് ന്യൂനപക്ഷ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അവര്‍ക്ക് ഒരു പ്രത്യേക സ്വത്വമുണ്ട്, സമ്പന്നമായ പരമ്പരാഗത സാംസ്‌കാരിക പൈതൃകമാണത്. ന്യൂനപക്ഷക്ഷേമത്തിനായി റോഡ് മാപ്പ് തയ്യാറാക്കും. വിവിധ വികസന നടപടികള്‍ നിര്‍ദേശിക്കുന്നതിനായി മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ എട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സമുദായത്തിന്റെ വികസനത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സ്ഥിരത, സാംസ്‌കാരിക ഐഡന്റിറ്റി, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സ്ത്രീ ശാക്തീകരണം, നൈപുണ്യവികസനം എന്നിങ്ങനെയായി എട്ട് ഉപഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും.

റിപോര്‍ട്ടുകള്‍ സമാഹരിച്ച ശേഷമാവും ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ആളുകളെ ഉയര്‍ത്തുന്നതിനായി ഒരു റോഡ് മാപ്പുണ്ടാക്കുക. ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ അസം ഉള്‍പ്പെടണമെങ്കില്‍ ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കണമെന്ന നിര്‍ദേശത്തില്‍ യോഗത്തില്‍ സംബന്ധിച്ചവര്‍ യോജിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഴക്കന്‍ ബംഗാളില്‍നിന്നുള്ളതടക്കം അഭയാര്‍ഥി മുസ്‌ലിംകളുടെ പ്രതിനിധികളുമായി അടുത്ത ദിവസംതന്നെ കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ സമഗ്രവികസനത്തിന് വലിയൊരു മുന്നേറ്റം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. തദ്ദേശീയരായ മുസ്‌ലിം ജനത അസമീസ് സമൂഹത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ വികസനം ത്വരിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ശര്‍മ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിലെ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, ചരിത്രകാരന്‍മാര്‍, കലാകാരന്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Next Story

RELATED STORIES

Share it