India

ടിആര്‍പി തട്ടിപ്പ്: അറസ്റ്റിലായ ആളുടെ അക്കൗണ്ടില്‍ ഒരുവര്‍ഷത്തിനിടെ എത്തിയത് ഒരുകോടിയിലധികം രൂപ

ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപബ്ലിക് ടിവിക്കെതിരെയും മറാത്തി ചാനലുകളായ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയുമാണ് മുംബൈ പോലിസ് അന്വേഷണം നടത്തുന്നത്.

ടിആര്‍പി തട്ടിപ്പ്: അറസ്റ്റിലായ ആളുടെ അക്കൗണ്ടില്‍ ഒരുവര്‍ഷത്തിനിടെ എത്തിയത് ഒരുകോടിയിലധികം രൂപ
X

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് ഒരു കോടിയിലധികം രൂപ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോമാപ്പള്ളി റാവു മിസ്ത്രി എന്നയാളുടെ അക്കൗണ്ടിലാണ് കണക്കില്‍പ്പെടാത്ത പണം എത്തിയത്. നാല്-അഞ്ച് പേരുടെ അക്കൗണ്ടുകളില്‍ നിന്നായാണ് ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മുംബൈ പോലിസ് പറഞ്ഞു.

മിസ്ത്രി മുഖേനയാണ് ചില പ്രത്യേക ചാനലുകള്‍ കാണുന്നതിന് പ്രതിഫലമായി വീട്ടുകാര്‍ക്ക് പണം വിതരണം ചെയ്തത്. നിലവില്‍ ഇയാളുടെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയുണ്ട്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇയാള്‍ക്ക് സ്ഥിരമായി ഒരു വരുമാനവും ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു കോടിയിലേറെ രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ട് മാസത്തെ ഇടവേളകളിലാണ് ഇയാളുടെ അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുള്ളത്. ഓരോ തവണയും 20-25 ലക്ഷം രൂപവീതമാണ് എത്തിയിട്ടുള്ളത്. അത്തരത്തില്‍ അഞ്ച്, ആറ് തവണ പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരൊക്കെയാണ് പണം അയച്ചതെന്നും എന്തിനാണ് അയച്ചതെന്നും സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപബ്ലിക് ടിവിക്കെതിരെയും മറാത്തി ചാനലുകളായ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയുമാണ് മുംബൈ പോലിസ് അന്വേഷണം നടത്തുന്നത്. മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിരുന്നു. വീടുകളില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകര്‍ ടിആര്‍പിയില്‍ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പോലിസ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it