India

യുക്രെയ്‌നിലെ സാഹചര്യം ആശങ്കാജനകമെന്ന് മോദിയും ബൈഡനും

യുക്രെയ്‌നിലെ സാഹചര്യം ആശങ്കാജനകമെന്ന് മോദിയും ബൈഡനും
X

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ സാഹചര്യം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്. യുക്രെയ്‌നില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണെന്നും ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. വെര്‍ച്വലായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. നിലവില്‍ നടക്കുന്ന യുക്രെയ്ന്‍- റഷ്യ ചര്‍ച്ചകളില്‍ സമാധനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

യുക്രെയ്ന്‍ ജനതയുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഇക്കാലയളവില്‍ അവര്‍ക്കായി മരുന്നുകളും മറ്റു ദുരിതാശ്വാസ സാമഗ്രികളും യുക്രെയ്‌നിലേക്കും അതിന്റെ അയല്‍രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്. അടുത്തിടെ യുക്രെയ്‌നിലെ ബുച്ച നഗരത്തില്‍ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ വാര്‍ത്ത വളരെ ആശങ്കാജനകമായിരുന്നു. ഇന്ത്യ ഉടനെ ഈ സംഭവത്തെ അപലപിക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്‌നിലേയും റഷ്യയിലേയും നേതാക്കളുമായി താന്‍ പലതവണ സംസാരിച്ചിട്ടുണ്ട്.

ഇരുനേതാക്കളോടും നേരിട്ട് ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മോദി പറഞ്ഞു. യുക്രെയ്ന്‍ നേരിടുന്ന പ്രതിസന്ധി അവസാനിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന മാനുഷിക പിന്തുണയെ സ്വാഗതം ചെയ്യുന്നതായി ബൈഡനും പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ഡസന്‍ കണക്കിന് ആളുകളെ കൊന്നൊടുക്കിയ ദാരുണമായ ഷെല്ലാക്രമണം ഉള്‍പ്പെടെയുള്ള ഭയാനകമായ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ മാനുഷിക പിന്തുണയെ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യുക്രെയ്‌നിലെ സ്ത്രീകളും കുട്ടികളും യാതന അനുഭവിക്കുന്നു. പ്രതിരോധരംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കും. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. റഷ്യ- യുക്രെയ്ന്‍ യുദ്ധം, റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകള്‍, കൊവിഡ് സാഹചര്യം തുടങ്ങിയവയാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായത്. ഇന്ത്യ-യുഎസ് പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയാണ് ഓണ്‍ലൈനായുള്ള ഈ കൂടിക്കാഴ്ച.

Next Story

RELATED STORIES

Share it