India

ഒരുവശത്ത് രാമക്ഷേത്രത്തിനായുള്ള പോരാട്ടം; മറുവശത്ത് ദലിത് ക്ഷേത്രം തകര്‍ക്കല്‍: ചന്ദ്രശേഖര്‍ ആസാദ്

അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാരിനോ അഭിഭാഷകര്‍ക്കോ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിശ്വാസത്തിന്റെ പേരിലായിരുന്നു ഇത്രയും കാലം നിയമപോരാട്ടം നടത്തിയത്.

ഒരുവശത്ത് രാമക്ഷേത്രത്തിനായുള്ള പോരാട്ടം; മറുവശത്ത് ദലിത് ക്ഷേത്രം തകര്‍ക്കല്‍: ചന്ദ്രശേഖര്‍ ആസാദ്
X

ന്യൂഡല്‍ഹി: വിശ്വാസത്തിന്റെ പേരുപറഞ്ഞ് രാമക്ഷേത്രത്തിനായി പോരാടുന്ന മോദി സര്‍ക്കാര്‍ മറുവശത്ത് ദലിതരുടെ ക്ഷേത്രം തകര്‍ത്ത് വിശ്വാസങ്ങള്‍ ഹനിക്കുകയാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ബിജെപി സര്‍ക്കാര്‍, ദലിതര്‍ ആരാധന നടത്തിയിരുന്ന ഡല്‍ഹിയിലെ രവിദാസ് ക്ഷേത്രം പൊളിച്ച് അവരുടെ വിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാരിനോ അഭിഭാഷകര്‍ക്കോ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിശ്വാസത്തിന്റെ പേരിലായിരുന്നു ഇത്രയും കാലം നിയമപോരാട്ടം നടത്തിയത്. എന്നാല്‍, മറുവശത്ത് എല്ലാ തെളിവുകളുമുണ്ടായിരുന്നിട്ടും രവിദാസ് ക്ഷേത്രം തകര്‍ത്ത് ദലിതരെ ആരാധനാലയങ്ങളില്‍നിന്ന് അവര്‍ പുറത്താക്കി. ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ ജയിലിലടയ്ക്കപ്പെടും. ഇങ്ങനെയാണ് സര്‍ക്കാര്‍ ഞങ്ങളോട് പ്രതികാരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്തുതന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. രവിദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി 400 ചതുരശ്ര മീറ്റര്‍ സ്ഥലം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലിതുകള്‍ ഒരുമിച്ചുനിന്നാല്‍ മോദി സര്‍ക്കാരിന് നിലനില്‍ക്കാനാവില്ല.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ക്കണമെന്നാവശ്യപ്പെട്ട് തന്റെ രാഷ്ട്രീയ എതിരാളിയായ ബിഎസ്പി അധ്യക്ഷ മായാവതിക്ക് ചന്ദ്രശേഖര്‍ ആസാദ് കത്തും അയച്ചു. ബഹുജന്‍ പ്രസ്ഥാനം ശരിക്കും ദുര്‍ബലമാണ്. പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തന്നെ സംബന്ധിച്ചിടത്തോളം പ്രസ്ഥാനം തന്റെ സ്വാര്‍ഥതാല്‍പര്യത്തേക്കാളും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രവിദാസ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് വനഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 10നാണ് ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി ക്ഷേത്രം പൊളിച്ചുമാറ്റിയത്. ഇതിനെതിരേ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ പോലിസ് അറസ്റ്റുചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടുത്തിടെയാണ് ജയില്‍മോചിതനായത്.

Next Story

RELATED STORIES

Share it