India

കാബൂള്‍ ഭരണത്തിന്റെ പതനം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ മറ്റൊരു ലജ്ജാകരമായ അധ്യായം: പോപുലര്‍ ഫ്രണ്ട്

കാബൂള്‍ ഭരണത്തിന്റെ പതനം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ മറ്റൊരു ലജ്ജാകരമായ അധ്യായം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: കാബൂള്‍ ഭരണത്തിന്റെ പതനം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ മറ്റൊരു ലജ്ജാകരമായ അധ്യായമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. 20 വര്‍ഷം നീണ്ടുനിന്ന ക്രൂരമായ വിദേശ അധിനിവേശത്തെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തി. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ചെറുത്തുനില്‍പ്പിലൂടെ നാറ്റോ യുദ്ധയന്ത്രത്തെ അഫ്ഗാനികള്‍ പുറത്താക്കിയ രീതി, വിദേശ ആക്രമണത്തില്‍നിന്ന് തങ്ങളുടെ ഭൂമിയെ മോചിപ്പിക്കാന്‍ പോരാടുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും പാഠങ്ങളുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താനിലേക്ക് ജനാധിപത്യവും പുരോഗതിയും കൊണ്ടുവരുമെന്ന് പറഞ്ഞ യുദ്ധത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നുണയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. പകരം മരണവും നാശവും ദശലക്ഷക്കണക്കിനാളുകളുടെ സ്ഥാനചലനവും മാത്രമാണ് അത് കൊണ്ടുവന്നത്. ഒന്നരലക്ഷത്തിലധികം അഫ്ഗാന്‍ പൗരന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. യുഎസ് രക്ഷാകര്‍തൃത്വത്തില്‍ സ്ഥാപിതമായ കഴിവില്ലാത്ത ഭരണകൂടവും അഴിമതിയും ജനങ്ങളുടെ ദുരിതം കൂടുതല്‍ വഷളാക്കി. ട്രില്യന്‍ കണക്കിന് ഡോളറാണ് അഫ്ഗാനില്‍ അമേരിക്ക ഒഴുക്കിയത്. ഇതിലൂടെ അഫ്ഗാന്‍ ജനതയ്ക്കല്ല, യുദ്ധമുതലാളിമാര്‍ക്കും മയക്കുമരുന്ന് വ്യാപാരികള്‍ക്കും മാത്രമാണ് അമേരിക്ക ശക്തിനല്‍കിയത്.

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ നിമിഷം എന്തുകൊണ്ടാണ് അത് തകര്‍ന്നതെന്നതില്‍ അതിശയിക്കാനൊന്നുമില്ല. അധിനിവേശത്തിന്റെ അവസാന നാളുകളിലെ അരാജകത്വവും കാബൂള്‍ വിമാനത്താവളത്തില്‍ ലോകം സാക്ഷ്യം വഹിച്ച പരിഭ്രാന്തിയും, തങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ ആളുകളെ എങ്ങനെ ഉപേക്ഷിച്ചുവെന്ന് കാണിക്കുന്നതായിരുന്നുവെന്ന് ഒ എം എ സലാം പറഞ്ഞു. അഫ്ഗാനിസ്താനില്‍ ബുഷ് ഭരണകൂടം ഉദ്ഘാടനം ചെയ്ത 'ഭീകരതയ്‌ക്കെതിരായ യുദ്ധം' എന്ന ക്രൂരമായ സൈനിക പ്രചാരണത്തിന്റെ ആഘാതം ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചു. പൈശാചികവല്‍ക്കരണവും മനുഷ്യാവകാശ ലംഘനങ്ങളും ഇപ്പോഴും ഈ പേരില്‍ തുടരുന്നു.

നൂറുകണക്കിന് നിരപരാധികള്‍ വിചാരണയോ ശിക്ഷയോ ഇല്ലാതെ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു. ഇവയെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായങ്ങളായി ഓര്‍മിക്കപ്പെടും. 2001ല്‍ അഫ്ഗാനിസ്താന്‍ ആക്രമിക്കാനെടുത്ത അമേരിക്കയുടെ തീരുമാനത്തെ ലോകം അപലപിക്കണമെന്ന് ഒ എം എ സലാം ആവശ്യപ്പെട്ടു. യുദ്ധത്താല്‍ തകര്‍ന്ന ജനതയ്‌ക്കെതിരേ മനുഷ്യത്വരഹിതമായ ബോംബാക്രമണവും അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും അധാര്‍മികവും ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തങ്ങളിലൊന്നുമായിരുന്നു.

ലോകം സുരക്ഷിതമായ ഇടമാവണമെങ്കില്‍ അമേരിക്കന്‍ ഇടപെടലുകളും ഭരണകൂടങ്ങള്‍ക്കുള്ള സ്വേച്ഛാധിപത്യവും ക്രൂരവുമായ സൈനിക പിന്തുണയും അവസാനിപ്പിക്കണമെന്ന് ഒ എം എ സലാം ഓര്‍മപ്പെടുത്തി. അധിനിവേശ ശക്തികള്‍ പിന്‍മാറിയ സാഹചര്യത്തില്‍ എല്ലാ വശങ്ങളിലെയും അഫ്ഗാനികള്‍, വംശീയവും വിഭാഗീയവുമായ ശത്രുതകളോട് അനുരഞ്ജനം ചെയ്യുകയും അവരുടെ വിശ്വാസമോ വംശീയതയോ പരിഗണിക്കാതെ എല്ലാ പൗരന്‍മാരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരവുമായ രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അഫ്ഗാനിസ്താനിലെ ഉയര്‍ന്നുവരുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇടപെടണമെന്നും അയല്‍രാജ്യവുമായുള്ള ഊഷ്മളവും ദീര്‍ഘകാലവുമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it