India

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജാര്‍ഖണ്ഡിലെ ചൈബാസയിലെ എംപി-എംഎല്‍എ കോടതിയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ജൂണ്‍ 26 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. 2018 ലെ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുമായിബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. ബിജെപി നേതാവ് പ്രതാപ് കത്യാര്‍ ആണ് കേസ് ഫയല്‍ ചെയ്തത്.

കൊലപാതകക്കുറ്റം നേരിടുന്ന ഒരാള്‍ക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും എല്ലാ ബിജെപി പ്രവര്‍ത്തകരെയും അപമാനിച്ചെന്നും ആരോപിച്ച്, കത്യാര്‍ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, 2020 ഫെബ്രുവരിയില്‍ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റി.

തുടര്‍ന്ന്, കേസ് ചൈബാസയിലെ എംപി-എംഎല്‍എ കോടതിയിലേക്ക് തിരിച്ചയച്ചു,പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ് അയച്ചത്. കോടതി ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും രാഹുല്‍ ഗാന്ധി ഹാജരായില്ല. തുടക്കത്തില്‍ ജാമ്യം ലഭിക്കാവുന്ന വാറന്റ്് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2024 മാര്‍ച്ച് 20 ന് ഹരജി തീര്‍പ്പാക്കി.

പിന്നീട്, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലി എംപി ഹരജി സമര്‍പ്പിച്ചു. അതും ചൈബാസ കോടതി തള്ളി. ഇതിന് പിന്നാലെയാണിപ്പോള്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുകൊണ്ട് പ്രത്യേക കോടതി കര്‍ശനമായ സമീപനം സ്വീകരിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it