India

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല: പ്രധാനമന്ത്രി

മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിക്കുമെന്നത് നുണപ്രചാരണമാണ്. എവിടെയാണ് തടവറകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തടവറകളില്ല.

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല: പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ച് ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇതിന് പാര്‍ലമെന്റിന്റെ ഇരുസഭകളോടും ജനങ്ങള്‍ നന്ദി പറയണം. പാര്‍ലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍. എന്നാല്‍, ചില രാഷ്ട്രീയകക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ബില്‍ പാസായ ശേഷം ചിലര്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉന്നതര്‍ പോലും വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ച് ഭീതിപരത്തുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് ഇതെക്കുറിച്ച് പ്രചരിപ്പിക്കുന്നത്.

കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണ്. സര്‍ക്കാരിന് ഇരട്ടത്താപ്പ് എവിടെയെന്ന് പ്രതിപക്ഷം തെളിക്കൂ. പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‌ലിംകള്‍ ഭാരത മാതാവിന്റെ സന്താനങ്ങളാണ്. മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിക്കുമെന്നത് നുണപ്രചാരണമാണ്. എവിടെയാണ് തടവറകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തടവറകളില്ല. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്‌സലുകളും തുടങ്ങിയവര്‍ ചേര്‍ന്നാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ക്ഷേമ പദ്ധതികളില്‍ സര്‍ക്കാര്‍ ഒരിക്കലും മതം കലര്‍ത്തിട്ടില്ല.

രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണംകെടുത്തുകയാണ്. രാഷ്ട്രീയംകൊണ്ടാണ് അവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത്. താന്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് ഈ ശ്രമങ്ങള്‍. മോദിയെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത്. തന്നെ ഉന്നം വച്ചോളൂ, പക്ഷേ, എന്തിനാണ് പൊതുമുതല്‍ നശിപ്പിക്കുന്നത്. ഇതുകൊണ്ട് എന്താണ് കിട്ടുന്നത്. ദലിതുകള്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളെവിടെയായിരുന്നു. നിയമത്തിന് എതിരുനില്‍ക്കുന്നവര്‍ പാകിസ്താനെ തുറന്നുകാണിക്കുന്നതിനെയാണ് തടയുന്നത്. പാകിസ്താന്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള സുവര്‍ണാവസരമാണിത്. പാകിസ്താനില്‍ അടിമപ്പണി ചെയ്തുപോന്ന ദലിതുകള്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം. ചില ദലിത് നേതാക്കള്‍ പോലും തെറ്റിദ്ധരണയാല്‍ നിയമത്തിനെതിരേ നിലകൊള്ളുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it