India

വധഭീഷണിയെന്ന് റിപോര്‍ട്ട്; തിഹാര്‍ ജയിലില്‍ ഛോട്ടാ രാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. സുരക്ഷാ സംവിധാനത്തെപ്പറ്റി മാത്രമേ മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയൂ. സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ളത്.

വധഭീഷണിയെന്ന് റിപോര്‍ട്ട്; തിഹാര്‍ ജയിലില്‍ ഛോട്ടാ രാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു
X

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയുടെ സുരക്ഷ വീണ്ടും ശക്തമാക്കി അധികൃതര്‍. സിസിടിവി കാമറകള്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന രണ്ടാം നമ്പര്‍ ജയിലിലാണ് ഛോട്ടാ രാജനുള്ളത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധോലോക കുറ്റവാളിയെ കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതാണ് സുരക്ഷ ശക്തമാക്കിയതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. സുരക്ഷാ സംവിധാനത്തെപ്പറ്റി മാത്രമേ മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയൂ. സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ളത്.

സുരക്ഷ പഴുതടച്ചതാണെന്ന് വീണ്ടും ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ പറഞ്ഞതായി ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു. ഛോട്ടാ രാജനെ വധിക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം നേതൃത്വം നല്‍കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹീമിന്റെ സഹായി ഛോട്ടാ ഷക്കീലാണ് പദ്ധതിയുടെ സൂത്രധാരമെന്നും സൂചനയുണ്ട്. ദാവൂദ് ഇബ്രാഹീമിനൊപ്പം പാകിസ്താനിലെ കറാച്ചിയിലുള്ള ഒളിത്താവളത്തിലാണ് ഇപ്പോള്‍ ഛോട്ടാ ഷക്കീലുള്ളത്. അധോലോകത്തെ ഛോട്ടാ രാജന്റെ ബദ്ധശത്രുവാണ് ഛോട്ടാ ഷക്കീല്‍.

തിഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ വധിക്കാന്‍ ഷക്കീല്‍ ഇന്ത്യയിലുള്ള അധോലോക സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അടുത്തിടെ ചോര്‍ത്താന്‍ കഴിഞ്ഞത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് പദ്ധതി. ഇതെത്തുടര്‍ന്ന് ജയിലിലെ മൂന്ന് പാചകക്കാരെ മാറ്റിയിട്ടുണ്ട്. ഛോട്ടാ രാജന് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. ജയിലിലെ മറ്റ് തടവുകാരുമായി 10 മീറ്റര്‍ അകലം പാലിക്കാനും ജയില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ നീക്കങ്ങളെപ്പറ്റി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനില്‍നിന്നാണ് എന്നതാണ് കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it