India

ഒമ്പതുവര്‍ഷം മുമ്പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം തള്ളി; ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാമെന്ന് കോടതി

ഒമ്പതുവര്‍ഷം മുമ്പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം തള്ളി; ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാമെന്ന് കോടതി
X

ചെന്നൈ: ഒമ്പതുവര്‍ഷം മുമ്പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാല്‍, ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ അമ്മയ്ക്ക് കോടതി അനുമതി നല്‍കി. ഒമ്പതുവര്‍ഷമായി കുട്ടിയെ സംരക്ഷിച്ച വളര്‍ത്തമ്മയില്‍നിന്ന് കുട്ടിയെ പറിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സേലം സ്വദേശി ശരണ്യയാണ് ഭര്‍ത്താവിന്റെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

വളര്‍ത്തമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് വളര്‍ത്തമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍ എന്‍ മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കുട്ടിക്ക് 100 ദിവസം പ്രായമുള്ളപ്പോഴാണ് ദത്തുനല്‍കിയത്. ശിവകുമാര്‍- ശരണ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് ദത്തുനല്‍കിയത്. ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012ലാണ് കുഞ്ഞിനെ കൈമാറുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും രമേഷ്- സത്യ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ദത്തെടുത്തത്.

2019ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. മകളെ നല്‍കാന്‍ സത്യ തയ്യാറാവാതെ വന്നതോടെ തര്‍ക്കമാവുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിച്ചു. കുട്ടിയെ ഒമ്പതുവര്‍ഷമായി വളര്‍ത്തിയ പോറ്റമ്മയ്‌ക്കൊപ്പം തന്നെ കുട്ടി കഴിയട്ടെയെന്ന് കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it