India

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആര്‍എസ്എസ്സും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയാത്തതില്‍ ഞാന്‍ അതീവ ദു:ഖിതനും നിരാശനുമാണെന്ന് ബോറ കത്തില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
X

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആര്‍എസ്എസ്സും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയാത്തതില്‍ ഞാന്‍ അതീവ ദു:ഖിതനും നിരാശനുമാണെന്ന് ബോറ കത്തില്‍ പറയുന്നു.

2021ലെ അസം തിരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടിയുടെ അപമാനകരമായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നും അദ്ദേഹം കത്തില്‍ രേഖപ്പെടുത്തി. ഗോഹ്പൂര്‍ മണ്ഡലത്തില്‍നിന്നും മല്‍സരിച്ച ബോറയ്ക്കും ബിജെപിയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ഉത്പാല്‍ ബോറയോട് 29,294 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളില്‍ മേധാവിത്വമുണ്ട്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 50 സീറ്റില്‍ മുന്‍തൂക്കമുണ്ട്. 95 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. 2016 ല്‍ കോണ്‍ഗ്രസ് 26 സീറ്റുകളും എയുയുഡിഎഫ്, ബിപിഎഫ് യഥാക്രമം 13 ഉം 12 ഉം സീറ്റുകള്‍ നേടിയിരുന്നു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഹിമന്ത ബിശ്വ ശര്‍മ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it