India

തൃണമൂലില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; എംഎല്‍എ സ്ഥാനം രാജിവച്ച് ദീപക് ഹല്‍ദാര്‍

പാര്‍ട്ടി അംഗത്വം രാജിവച്ച് ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറൂയിപൂരില്‍ നടക്കുന്ന റാലിയില്‍ ഹല്‍ദാര്‍ ബിജെപി അംഗത്വമെടുക്കുമെന്നാണ് വിവരം. നേതൃത്വവുമായുള്ള അതൃപ്തിയെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് സൂചന.

തൃണമൂലില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; എംഎല്‍എ സ്ഥാനം രാജിവച്ച് ദീപക് ഹല്‍ദാര്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡയണ്ട് ഹാര്‍ബറില്‍നിന്നുള്ള തൃണമൂല്‍ എംഎല്‍എ ദീപക് ഹല്‍ദാര്‍ ആണ് അവസാനമായി പദവി രാജിവച്ചത്. പാര്‍ട്ടി അംഗത്വം രാജിവച്ച് ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറൂയിപൂരില്‍ നടക്കുന്ന റാലിയില്‍ ഹല്‍ദാര്‍ ബിജെപി അംഗത്വമെടുക്കുമെന്നാണ് വിവരം. നേതൃത്വവുമായുള്ള അതൃപ്തിയെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. എംഎല്‍എ പദവി രാജിവച്ച വിവരം ദീപക് ഹല്‍ദാര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

രണ്ടുവട്ടം എംഎല്‍എയായി സ്ഥാനമേറ്റയാളാണ് ഞാന്‍. എന്നാല്‍, 2017 മുതല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം പറയുന്നു. എംഎല്‍എയെന്ന നിലയില്‍ മോശം പ്രകടനമായതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനാലാണ് അദ്ദേഹം രാജിവച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. തങ്ങള്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് അറിയുന്നവര്‍ പോവുകയാണ്. തങ്ങള്‍ അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് തൃണമൂല്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തൃണമൂലിന്റെ നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഉടന്‍തന്നെ ബിജെപിയില്‍ ചേരാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂല്‍ എംഎല്‍എമാരായ വൈശാലി ഡാല്‍മിയ, പ്രബീര്‍ ഘോശാല്‍, മുതിര്‍ന്ന നേതാവ് രജീബ് ബാനര്‍ജി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ദീപക് ഹല്‍ദാറിന്റെ രാജി. ചില മുന്‍ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 18 സിറ്റിങ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it