India

ഡോ. ഇ ശ്രീധരന് മുഖ്യമന്ത്രിയാവാൻ 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: സിദ്ധാർത്ഥ്

ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം.

ഡോ. ഇ ശ്രീധരന് മുഖ്യമന്ത്രിയാവാൻ 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: സിദ്ധാർത്ഥ്
X

ചെന്നൈ: ബിജെപി പ്രവേശം പരസ്യമായി അറിയിച്ച ഇ ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ടെക്നോക്രാറ്റായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടെയും ഇ ശ്രീധരന്‍റെയും വലിയ ആരാധകനാണ് താനെന്നും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ ചേര്‍ന്നതിലും വളരെ ആവേശഭരിതനാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇത് അല്‍പ്പം പെട്ടെന്നായി പോയെന്നും അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സിദ്ധാര്‍ത്ഥ് ശ്രീധരനെതിരേ ആഞ്ഞടിച്ചത്. സാങ്കേതിക വിദഗ്‌ദ്ധനായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടെയും ഇ ശ്രീധരന്‍റെയും വലിയ ആരാധകനാണ്. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ ചേര്‍ന്നതിലും ഞാന്‍ വളരെ ആവേശഭരിതനാണ്. ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് വെറും 88 വയസ്സ് മാത്രമല്ലേ ആയുള്ളു.

കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ബിജെപി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശങ്ങളും ഇ ശ്രീധരന്‍ നടത്തിയിരുന്നു. തികഞ്ഞ സസ്യാഹാരിയാണ് എന്നും മുട്ട പോലും കഴിക്കാറില്ല എന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നുമാണ് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. ലൗ ജി‌ഹാദ് ആരോപണത്തിലും ശ്രീധരൻ മറുപടി നൽകി. ലൗ ജിഹാദ് ഉണ്ട്, അത്തരം കാര്യങ്ങളെ എതിർക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ബിജെപിയെക്കുറിച്ചും ഇ ശ്രീധരന്‍ അഭിപ്രായം പങ്കുവെച്ചു. ബിജെപിയെ വർഗീയ കക്ഷിയായി ചിത്രീകരിക്കുകയാണ്. അത് വർഗീയ കക്ഷിയല്ല. ദേശസ്‌നേഹികളുടെ പാർട്ടിയാണത്. എല്ലാ സമുദായങ്ങളും തുല്യമാണ് എന്നാണ് മോദി സർക്കാറിന്‍റെ മനോഭാവം. അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ താനതു കേട്ടിട്ടുണ്ട്. മോദി ഏതെങ്കിലും മതത്തെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ഇന്ന് ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it