Crime News

കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

ശ്രീറാം വെങ്കിട്ടരാമനും പെണ്‍സുഹൃത്ത് വഫയും കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു

കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും
X

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിമൂന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷന്‍ കോടതി ഇന്ന് പരിഗണിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ട കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫിസര്‍ ശ്രീറാംവെങ്കിട്ട രാമനോടും പെണ്‍സുഹൃത്ത് വഫയോടും ഇന്ന് ഹാജരാകണമെന്ന് സെഷന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷമായിരിക്കും വിചാരണാ നടപിടകള്‍ ആരംഭിക്കുക. ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമ്മിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നല്‍കിയിരുന്നു. സിഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപോര്‍ട്ട്, ഫോറന്‍സിക് റിപോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (രണ്ട്) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കുകയായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം, വഫയുടെ വോക്‌സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ കാറോടിച്ച് മ്യൂസിയം പബ്ലിക്ക് ഓഫിസ് മുന്‍വശം റോഡില്‍ വച്ച് ബഷീറിനെ ബൈക്കിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പോലിസ് കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പോലിസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു. മ്യൂസിയം പോലിസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിട്ടിയിരുന്നു.

Next Story

RELATED STORIES

Share it