Nature

എന്താണ് ബഫര്‍ സോണ്‍ പ്രശ്‌നം?; എസ്എഫ്ഐക്ക് ഒരു പഠനക്കുറിപ്പ്

വനമേഖലകളില്‍ പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന ആദ്യ പിണറായി സര്‍ക്കാര്‍ 2019ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്താണ് ബഫര്‍ സോണ്‍ പ്രശ്‌നം?; എസ്എഫ്ഐക്ക് ഒരു പഠനക്കുറിപ്പ്
X

മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുകള്‍, രാത്രിയാത്ര നിരോധനം… വിവാദമായ ഈ വിഷയങ്ങളില്‍ വിവിധ കാലങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്ന മേഖലയാണ് വയനാട്. ഇപ്പോള്‍ മറ്റൊരു സമരത്തിന്റെ വക്കിലാണ്. ബഫര്‍ സോണ്‍ വിഷയമാണ് വയനാട്ടിലെ വനമേഖലകളോട് ചേര്‍ന്ന സ്ഥലങ്ങളെ വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുന്നത്. ബഫര്‍ സോണുമായി ബന്ധപ്പെട്ട അടുത്തിടെ വന്ന സുപ്രിംകോടതി ഉത്തരവാണ് പുതിയ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്.

വയനാടും ഇടുക്കിയും ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ ഏതാനും ആഴ്ചകളായി പ്രതിഷേധം ശക്തിപ്പെടുകയാണ്. പലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് സമരം. എൽഡിഎഫും യുഡിഎഫും വിവിധ ദിവസങ്ങളിലായി ഹർത്താലടക്കം ഈ മേഖലകളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരിക്കുന്നത്.

എസ് എഫ് ഐ നടത്തിയ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും തള്ളിപറഞ്ഞപ്പോള്‍, കടുത്ത പ്രതിഷേധമാണു കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. അതേസമയം, രാഹുലിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു വ്യക്തമാക്കി.

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണു സുപ്രിംകോടതിയുടെ ഉത്തരവ്. ഈ ചുറ്റളവില്‍ ഒരുതരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഇത്തരം മേഖലകളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണുണ്ടെങ്കില്‍ അതുപോലെ തുടരണം. നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടൂള്ളൂ. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

സംസ്ഥാനത്ത് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോന്നിന്റെും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വരും. ഇതോടെ ഈ സ്ഥലങ്ങളലും ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം വരും.


സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ത്?

സുപ്രിംകോടതിയില്‍ നിന്നുള്ള ഉത്തരവ് കേരളത്തിനു തിരിച്ചടിയാണെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ആയിരങ്ങളെ ബാധിക്കുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ വിഷയത്തില്‍ ഇളവ് തേടി സുപ്രിംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

സുപ്രിംകോടതി ഉത്തരവിനെതിരെ പുനപ്പരിശോധന ഹരജി നല്‍കാനും കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും കേരളത്തിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി നല്‍കിയാല്‍ കേരളം അതില്‍ കക്ഷി ചേരും. അടുത്തിടെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. വിഷയത്തില്‍ പരാതികളുണ്ടെങ്കില്‍ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഈ ഉപാധി ഉപയോഗിക്കാനാണു സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്.

വനമേഖലകളില്‍ പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന ആദ്യ പിണറായി സര്‍ക്കാര്‍ 2019ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രിംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നു പറയുന്ന സര്‍ക്കാര്‍, 2019ല്‍ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയരുന്നുണ്ട്.

എന്നാല്‍, എന്നാല്‍ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് പൂജ്യം കിലോ മീറ്റര്‍ എന്ന വ്യവസ്ഥ വച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. ജനവാസ മേഖലയിലടക്കം എല്ലായിടത്തും 10 കിലോ മീറ്റര്‍ പരിധിയായിരുന്നു അന്ന് കേന്ദ്രം ആവശ്യപ്പെട്ടതെന്ന് വകുപ്പ് പറയുന്നു. കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിരുന്നില്ല.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ (200-22016) പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമി പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ, കോടതി ഉത്തരവ് വന്ന് ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം, വിഷയത്തില്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ജൂണ്‍ 18 നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. ഇടുക്കിയില്‍ ജൂണ്‍ 10ന് എല്‍ഡിഎഫും 16ന് യുഡിഎഫും ഹര്‍ത്താൽ നടത്തിയിരുന്നു. വയനാട്ടില്‍ 11ന് എല്‍ഡിഎഫും 16ന് യുഡിഎഫും ഹര്‍ത്താല്‍ നടത്തി. ബഫര്‍ സോണ്‍ പരിധിയില്‍നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 16നു മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയിരുന്നു.

വയനാട്ടില്‍ താഴെ തട്ടിലേക്കു പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബത്തേരി നഗരസഭയുടെ നേത്വത്തില്‍ മുഴുവന്‍ പഞ്ചായത്തുകളെയും യോജിപ്പിച്ച് 18നു സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലാ പരിധിയില്‍ നിന്ന് ഒഴിവാക്കുംവരെ പ്രതിഷേധം തുടരുമെന്നാണു സമരസമിതി പറയുന്നത്. വൈത്തിരി താലൂക്കിലെ വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകള്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനിരിക്കുകയാണ്. തരിയോട് പഞ്ചായത്ത് ഭരണസമിതി സര്‍വ കക്ഷി യോഗം ചേര്‍ന്ന് സമര പരിപാടികള്‍ ആവിഷ്‌കരിച്ചു.

അതേസമയം വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹത്തിന്റെ കൈനാട്ടിയിലെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എംപി ഓഫിലേക്കു നടത്തിയ മാര്‍ച്ച് നടത്തിയ എസ്എഫ്ഐക്കാര്‍ ഇടിച്ചുകയറി അക്രമം നടത്തുകയായിരുന്നു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അടിച്ചുതകര്‍ത്തു.

പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്തിന്റെ വിവരങ്ങള്‍ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ എസ്എഫ്ഐ വെട്ടിലായി. എസ്എഫ്ഐ ആക്രമണത്തിനു പിന്നാലെയായിരുന്നു രാഹുലിന്റെ പോസ്റ്റ്. ജനവികാരം പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് കേന്ദ്രസർക്കാരിന് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടത്.

"ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു," രാഹുല്‍ കുറിച്ചു.

വിഷയത്തിൽ രാഹുൽ ​ഗാന്ധി, ഒരു ലോക്സഭാ അം​ഗമെന്ന നിലയിൽ ചെയ്യാൻ കഴിയുന്നത് ചെയ്തിട്ടും എന്തിനായിരുന്നു എസ്എഫ്ഐ അക്രമം എന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. സംസ്ഥാന നേതൃത്വം അറിയാതെയാണ് സമരമെന്ന് സംസ്ഥാന കമ്മിറ്റി പറയുമ്പോഴും മൂന്ന് ദിവസം മുന്നേ പ്രതിഷേധ സൂചകമായി എസ്എഫ്ഐ പോസ്റ്റർ കാംപയിൻ സംഘടിപ്പിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it