Nature

ഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു

ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപോർട്ട് തയാറാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
X

മാരക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസകീടനാശിനികൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പഠനം. തൃശൂരിൽ ഇന്ന് നടന്ന ആരോഗ്യ- ഭക്ഷ്യ സുരക്ഷാ മേഖലയിൽ രാസകീടനാശിനികൾ ഉയർത്തുന്ന ആശങ്കകൾ എന്ന ശില്പശാലയിൽ പ്രകാശനം ചെയ്ത പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ എന്ന പൊതുതാത്പര്യ ഗവേഷക സംഘടനയുടെ സ്റ്റേറ്റ് ഓഫ് ക്ലോർപൈറിഫോസ്, ഫിപ്രോനിൽ, അട്രാസിൻ ആൻഡ് പാരക്വാറ്റ് ഡൈക്ലോറൈഡ് ഇൻ ഇന്ത്യ എന്ന റിപോർട്ടിലാണ് അനധികൃതമായും വ്യാപകമായും കീടനാശിനികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപോർട്ട് തയാറാക്കിയിട്ടുള്ളത്. ഭാരത കാർഷിക ഗവേഷണ കൗൺസിൽ എമരിറ്റസ് പ്രഫസർ ആയ ഡോക്ടർ ഇന്ദിരാദേവിയാണ് പഠന റിപോർട്ട് പ്രകാശനം ചെയ്തത്.

കീടനാശിനിയുടെ അശാസ്ത്രീയമായ ഉപയോഗം പരിസ്ഥിതിയെ അനാരോഗ്യകരമാക്കി മറ്റും, അതിനാൽ തന്നെ നമ്മുടെ ആരോഗ്യവും മോശമാകുമെന്നു അവർ പറഞ്ഞു. ശാസ്ത്രീയമായ പഠനങ്ങളും നയപരമായ തീരുമാനങ്ങളും ഒപ്പം സമൂഹത്തെ ബോധവൽക്കരിക്കലും ഇന്ന് അനിവാര്യമാണ്. മാരക കീടനാശിനികളുടെ ഉപയോഗം ലോകത്താകെ ജനതയുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന വസ്തുതയുടെ വെളിച്ചത്തിൽ അവയുടെ ഉപയോഗത്തെ സംബന്ധിച്ച് തീരുമാനം എടുക്കാൻ നമുക്ക് കഴിയണമെന്നും ഇന്ദിരാദേവി കൂട്ടിച്ചേർത്തു. സുസ്ഥിര കൃഷി സാധ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പെസ്റ്റിസൈഡ് മാനേജ്‌മന്റ് ബിൽ 2020 അനിവാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പാസാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികളാണ് ക്ലോർപൈറിഫോസും ഫിപ്രോനിലും. കളനാശിനികളായ അട്രാസിനും പാരക്വാറ്റ് ഡൈക്ലോറൈഡും ധാരാളമായി കൃഷിയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിലും മറ്റു ജീവജാലങ്ങളിലും നാഡീവ്യവസ്ഥ സംബന്ധമായ ഗുരുതര രോഗാവസ്ഥകൾക്കു കാരണമാകുന്നതാണ് ക്ലോർപൈറിഫോസ്. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും കാൻസറിനു കാരണമാകുകയും ഹോർമോൺ തകരാറുകൾക്കും പ്രതുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും കാരണമാകുന്നതാണ് ഫിപ്രോനിൽ. അട്രെസിനും സമാനമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഗുരുതരമായ രോഗാവസ്ഥകൾക്കും ജീവൻ തന്നെ അപായപ്പെടുത്താനും കഴിയുന്ന വിഷമാണ് ഇത്.

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും ഇവ മനുഷ്യ ശരീരത്തിൽ എത്തുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ നാല്പതോളം രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. അപായപ്പെടുത്താൻ പോന്ന വിഷമാണ് ഇത്. കേന്ദ്ര കൃഷിവകുപ്പ് അനുമതി നൽകാത്ത വിളകളിൽ ഇവ ഉപയോഗിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിലെ കാർഷിക സർവകലാശാലകളും കീടനാശിനി കമ്പനികളും നിർദേശിച്ചിട്ടുള്ളതായി കാണുന്നുണ്ട്.

ഈ നാലു കീടനാശിനികളും വിവിധ വിളകളിൽ ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിലും ഇവ അനിയന്ത്രിതമായും അനധികൃതമായും ഉപയോഗിക്കപ്പെടുന്നുണ്ട്. ക്ലോർപൈറിഫോസ് പതിനെട്ടു വിളകളിൽ ഉപയോഗിക്കാനാണ് അംഗീകരിച്ചിട്ടുള്ളത്, എന്നാൽ 23 വിളകളിൽ ഇത് ഉപയോഗിക്കപ്പെടുന്നു. ഫിപ്രോനിൽ ഒമ്പത് വിളകളിൽ ഉപയോഗിക്കാനാണ് അംഗീകരിച്ചിട്ടുള്ളത് എന്നാൽ 27 വിളകളിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അട്രാസിൻ ഒരു വിളയിൽ ഉപയോഗിക്കാൻ മാത്രേ അംഗീകരിച്ചിട്ടുള്ളൂ എന്നിരിക്കെ, 19 വിളകളിൽ ഇവയുടെ ഉപയോഗം കാണപ്പെട്ടു.

പതിനൊന്നു വിളകളിൽ ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വറ്റ് 23 വിളകളിലാണ് ഉപയോഗിക്കുന്നത്. "ഇത്തരത്തിൽ അനധികൃതമായ ഉപയോഗം ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ ഇന്ത്യയിൽ പരിശോധിക്കപ്പെടുന്നില്ല", പാൻ ഇന്ത്യയുടെ സിഇഒ ദിലീപ് കുമാർ പറഞ്ഞു.

കേരളത്തിൽ ക്ലോർപൈറിഫോസ്, ഫിപ്രോനിൽ, പാരക്വാറ്റ് ഡൈക്ലോറൈഡ് എന്നിവ ഉപയോഗിക്കപ്പെടുന്നുണ്ട്. കേന്ദ്ര കൃഷിവകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങൾക്കു വിരുദ്ധമായി ഒട്ടനവധി വിളകളിൽ ക്ലോർപൈറിഫോസ്, ഫിപ്രോനിൽ കീടനാശിനികൾ കേരള കർഷിക സർവകലാശാല നിർദേശിക്കുന്നുണ്ട്. കേരള സർക്കാരിന്റെ സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം വെള്ളായനി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ കേരളത്തിൽ നിന്ന് ശേഖരിച്ച 35 ശതമാനം സാംപിളുകളിൽ 31 വിവിധ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 19 ഇനം ഭക്ഷ്യ ഉത്പന്നങ്ങളിൽ അനുവദനീയമായ പരിധിക്കുമുകളിൽ ക്ലോർപൈറിഫോസ് വിഷാംശം കണ്ടെത്തിയിട്ടുണ്ട്, ഇവയെല്ലാം തന്നെ കാർഷിക സർവകലാശാല നിർദേശിചിട്ടില്ലാത്ത വിളകളിൽ നിന്നുള്ളവയാണ് എന്നത് നമ്മുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ വ്യാപകമായി വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചയാണ്‌.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാൽപതു ശതമാനത്തോളം കീടനാശിനികൾ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കരണമാകുന്നവയാണ്. രാജ്യത്തെ കീടനാശിനി ഉപയോഗവുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും ഗുരുതരമായ പിഴവുകളും, അപര്യാപ്തമായ നിയന്ത്രണവുമെല്ലാം ഈ പഠനം സൂചിപിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അനധികൃത ഉപയോഗങ്ങൾ തുടരുകയാണ്, ഭക്ഷണവും വെള്ളവും എല്ലാം മലിനമാക്കുന്നു, ഒപ്പം കർഷകർക്കും തൊഴിലാളികൾക്കും വിഷബാധ നിൽക്കുന്നു, പക്ഷെ സർക്കാരോ, കീടനാശിനി കമ്പനികളോ വ്യാപാരികളോ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ല.

ഭക്ഷണ ഉത്പന്നങ്ങളിൽ കീടനാശിനികളുടെ സാന്നിധ്യം പൊതുജനാരോഗ്യം സുരക്ഷിത ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണെന്നു ശില്പശാല വിലയിരുത്തി. രാസകീടനാശിനികൾ നിരോധിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിലും ഇന്ത്യയിൽ പൊതുവിലും ജൈവരീതിയിലുള്ള ഭക്ഷണം ഉല്പാദിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും രാസകീടനാശിനിരഹിത സുരക്ഷിത കൃഷി വ്യാപിപ്പിക്കുന്നതിനു സർക്കാറിന്റെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സലിം അലി ഫൗണ്ടേഷൻ പ്രതിനിധി ഡോ. ലളിത വിജയൻ, ഓർഗാനിക് ഫാർമിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഇല്യാസ് കെ പി എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകി.

Next Story

RELATED STORIES

Share it