Nature

ആണവനിലയങ്ങൾ അടച്ചുപൂട്ടി ജർമനി പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറുമ്പോൾ

ആണവോർജ്ജം ഘട്ടംഘട്ടമായി നിർത്തലാക്കാനും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗ ഊർജത്തിലേക്ക് മാറാനുമുള്ള തീരുമാനം 2002-ൽ ഗെർഹാർഡ് ഷ്രോഡറിന്റെ ഇടത് സർക്കാരാണ് ആദ്യമായി എടുത്തത്.

ആണവനിലയങ്ങൾ അടച്ചുപൂട്ടി ജർമനി പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറുമ്പോൾ
X

ലോകമെമ്പാടും പുനരുപയോ​ഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിന് ശക്തിപകരുന്ന നിലപാടുകളുമായി ജർമ്മനി കടന്നുവന്നിരിക്കുന്ന റിപോർട്ടുകൾ നൽകുന്നത് പ്രത്യാശയുടെ കാഴ്ച്ചകളാണ്. പാരിസ്ഥിതിക വ്യതിയാനവും അവ ലോക രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജർമനി ഇപ്പോഴും പ്രവർത്തിക്കുന്ന ആറ് ആണവ നിലയങ്ങളിൽ പകുതിയും വെള്ളിയാഴ്ച അടച്ചുപൂട്ടിയത്.

ആണവോർജ്ജം ഘട്ടംഘട്ടമായി നിർത്തലാക്കാനും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗ ഊർജത്തിലേക്ക് മാറാനുമുള്ള തീരുമാനം 2002-ൽ ഗെർഹാർഡ് ഷ്രോഡറിന്റെ ഇടത് സർക്കാരാണ് ആദ്യമായി എടുത്തത്. അദ്ദേഹത്തിന്റെ പിൻഗാമി ആംഗല മെർക്കൽ, ജർമ്മനിയിലെ ആണവ നിലയങ്ങളുടെ ആയുസ്സ് നീട്ടാനുള്ള തീരുമാനം മാറ്റി. 2011-ലെ ജപ്പാനിലെ ഫുകുഷിമ ദുരന്തവും അവ അടച്ചുപൂട്ടാനുള്ള അവസാന സമയപരിധി 2022 ആയി നിശ്ചയിക്കാൻ കാരണമായി.


ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്ന മൂന്ന് റിയാക്ടറുകൾ 1980-കളുടെ മധ്യത്തിലാണ് ആദ്യമായി പ്രവർത്തനക്ഷമമാക്കിയത്. ദശലക്ഷക്കണക്കിന് ജർമ്മൻ കുടുംബങ്ങൾക്ക് ഏകദേശം നാല് പതിറ്റാണ്ടുകളായി വൈദ്യുതി നൽകിയ മൂന്ന് റിയാക്ടറുകളാണ് വെള്ളിയാഴ്ച്ച അടച്ചുപൂട്ടിയിരിക്കുന്നത്.

ഹാംബർഗിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) വടക്ക് പടിഞ്ഞാറ് എൽബെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബ്രോക്‌ഡോർഫ്. 1986-ലെ സോവിയറ്റ് യൂനിയനിലെ ചെർണോബിൽ ദുരന്തത്തിന് പിന്നാലെയുണ്ടയ ആണവ വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്നു. ഹനോവറിൽ നിന്ന് 40 കിലോമീറ്റർ തെക്ക് ഗ്രോഹെൻഡെ, മ്യൂണിക്കിന് പടിഞ്ഞാറ് 80 കിലോമീറ്റർ ദൂരെയുള്ള ഗണ്ട്രെമ്മിങ്ങൻ എന്നിവയാണ് അടച്ചുപൂട്ടിയ മറ്റ് രണ്ട് ആണവ നിലയങ്ങൾ.


ആണവോർജ്ജത്തിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ കക്ഷികളടക്കം രം​ഗത്തുവന്നിട്ടുണ്ട്. അടച്ചുപൂട്ടിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ ആണവ നിലയങ്ങൾ താരതമ്യേന കുറച്ച് കാർബൺ ഡൈ ഓക്സൈഡ് മാത്രമേ പുറംതള്ളുന്നുവെന്ന അവകാശവാദമാണ് ഇവർ ഉയർ‍ത്തുന്നത്. ഹരിതഗൃഹ വാതക പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള ജർമനിയുടെ ശ്രമങ്ങളെ സഹായിക്കാൻ ഇതിന് കഴിയുമെന്ന് ആണവോർജത്തിന്റെ വക്താക്കൾ വാദിക്കുന്നു.


എന്നാൽ അടുത്ത വർഷം എല്ലാ ആണവ നിലയങ്ങളും ഡീകമ്മീഷൻ ചെയ്യുകയും 2030 ഓടെ കൽക്കരി ഉപയോഗം അവസാനിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഊർജ സുരക്ഷയെയോ 2045 ഓടെ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ "കാലാവസ്ഥ ന്യൂട്രൽ" ആക്കുകയെന്ന ലക്ഷ്യത്തെയോ ബാധിക്കില്ലെന്ന് ജർമ്മൻ സർക്കാർ ഈ ആഴ്ച പറഞ്ഞു. പുനരുപയോഗ ഊർജം വൻതോതിൽ വർധിപ്പിക്കുന്നതിലൂടെയും വൈദ്യുതി ഗ്രിഡിന്റെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിലൂടെയും ജർമ്മനിയിൽ ഇത് സാധ്യമാണെന്ന് കാണിക്കാൻ കഴിയുമെന്ന് സാമ്പത്തിക, കാലാവസ്ഥാ മന്ത്രി റോബർട്ട് ഹാബെക്ക് പറഞ്ഞു.

2021-ൽ ജർമ്മനിയിൽ ഉൽപ്പാദിപ്പിച്ച വൈദ്യുതിയുടെ ഏതാണ്ട് 46% പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളാണ് വിതരണം ചെയ്തത്. 51 ശതമാനത്തോളം വൈദ്യുതി കൽക്കരി ഉപയോ​ഗിച്ചുള്ള താപനിലയങ്ങളിൽ നിന്നും 3 ശതമാനത്തിലധികം വൈദ്യുതി ആണവ നിലയങ്ങളിൽ നിന്നാണ് വിതരണം ചെയ്യപ്പെട്ടതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ജർമ്മനിയുടെ പല അയൽ രാജ്യങ്ങളും ഇതിനകം ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അതിനുള്ള ബദൽ‍ പദ്ധതികൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ആവശ്യത്തിന് പുനരുപയോഗിക്കാവുന്ന ഊർജ്ജം ലഭ്യമാകുന്നതുവരെ ജർമ്മനി പ്രകൃതിവാതകം ഒരു "പാലം" ആയി തിരഞ്ഞെടുക്കുകയും ചെയ്തതോടെ, യൂറോപ്പിലെ ആണവ ചേരികൾക്കിടയിൽ രൂപപ്പെട്ട വിള്ളലിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.


ജർമ്മനിയുടെ ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളായ എംസ്‌ലാൻഡ്, ഇസാർ, നെക്കാർവെസ്റ്റൈം എന്നിവയുടെ പ്രവർത്തനവും 2022 അവസാനത്തോടെ അവസാനിപ്പിക്കും. ആണവ നിലയത്തിലെ 600 തൊഴിലാളികളിൽ മൂന്നിൽ രണ്ട് ഭാഗവും 2030 വരെ അടച്ചുപൂട്ടലിനു ശേഷമുള്ള നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരും. ജർമ്മനിയിലെ ആണവോർജ്ജ കമ്പനികൾക്ക് അവരുടെ പ്ലാന്റുകൾ നേരത്തെ അടച്ചുപൂട്ടുന്നതിന് ഏകദേശം 3 ബില്യൺ ഡോളർ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുതലമുറ ആണവ നിലയങ്ങൾ ജർമനിയെ വീണ്ടും ഗതി മാറ്റാൻ പ്രേരിപ്പിച്ചേക്കുമെന്ന നിർദേശങ്ങൾ പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ തള്ളിക്കളഞ്ഞു. ആണവോർജ്ജ നിലയങ്ങൾ ഉയർന്ന അപകട സാധ്യതയുള്ളതാണ്, അത് ഉയർന്ന റേഡിയോ ആക്ടീവ് ആറ്റോമിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. ജർമ്മൻ പവർ പ്ലാന്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വീര്യമേറിയ ആണവമാലിന്യം എവിടെ സംഭരിക്കണമെന്ന കാര്യത്തിൽ ഇതുവരേയും അന്തിമ തീരുമാനമെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it