ഇന്ന് ലോക പരിസ്ഥിതി ദിനം; നമുക്ക് സംരക്ഷിക്കാം, 'ഒരേയൊരു ഭൂമി'യെ
ഇന്ന് ജൂണ്‍ അഞ്ച്, 'ലോക പരിസ്ഥിതി ദിനം'. വെറുമൊരു ദിനമായി മാറ്റിനിര്ത്താനുള്ളതല്ലിത്. അല്ലെങ്കില്‍ ഈ ഒരു ദിനത്തില്‍ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ നിരവധിയാണ് ഇന്ന് കണ്ടുവരുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും, കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് നമ്മള് പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്.
ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങള്‍ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാര്‍ഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മള് കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.
'ഒണ്‍ലി വണ്‍ എര്‍ത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാവും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് ഇന്നു തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്.
യുഎന്‍ ജനറല്‍ അസംബ്ലി 1972ലാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 50 വര്‍ഷത്തോളമായി പരിസ്ഥിതി ദിനം ആചരിച്ചുവരികയാണ്. 'ഒരു ഭൂമി മാത്രം' എന്ന സന്ദേശത്തോടെ 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യത്തെ നിശ്ചയിക്കുക എന്ന പുതിയ ആശയം യുഎന്‍ കൊണ്ടുവന്നു. അത് പ്രകാരം ഈ വര്‍ഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്. മനുഷ്യന് ജീവിക്കാന്‍ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിന് നാശം സംഭവിച്ചാല്‍ ചെന്ന് പാര്‍ക്കാന്‍ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന ക്യാംപയിനുകളുടെ ലക്ഷ്യം.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT