Health

കുട്ടികളില്‍ അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന

വൈറസ് ബാധിച്ച് ഒരു മരണവും റിപോര്‍ട്ട് ചെയ്തു

കുട്ടികളില്‍ അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന
X

ന്യൂയോര്‍ക്ക്:കുട്ടികളില്‍ അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നതായി റിപോര്‍ട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളില്‍ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.വൈറസ് ബാധിച്ച് ഒരു മരണവും റിപോര്‍ട്ട് ചെയ്തു.17 കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. യുകെയില്‍ ഇതുവരെ 114 കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു.സ്‌പെയിനില്‍ 13, ഇസ്രായേല്‍ 12, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍സ്, ഇറ്റലി, നോര്‍വേ,ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലും രോഗം സ്ഥിരികരിച്ചിട്ടുണ്ട്.

ആദ്യത്തെ അഞ്ച് കേസുകള്‍ മാര്‍ച്ച് 31ന് സ്‌കോട്ട്‌ലാന്റിലാണ് കണ്ടെത്തിയതെന്ന് യുകെ ഏജന്‍സിയിലെ ക്ലിനിക്കല്‍ ആന്‍ഡ് എമേര്‍ജിങ് ഇന്‍ഫെക്ഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ മീര ചാന്ദ് പറഞ്ഞു.സാധാരണയായി ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ അജ്ഞാത ഹെപ്പറ്റൈറ്റിസ് കേസുകള്‍ കാണുമെന്നും അവര്‍ പറഞ്ഞു.

ഒരു മാസം മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ മിക്ക കേസുകളിലും 10 വയസ്സിന് താഴെയുള്ളവരും അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്.അതിസാരവും ഛര്‍ദ്ദിയുമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചില്‍, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ മീര ചാന്ദ് അറിയിച്ചു.

ഈ രോഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്നും ബാഴ്‌സലോണയിലെ പാത്തോളജിസ്റ്റും യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവറിന്റെ ചെയര്‍മാനുമായ മരിയ ബുട്ടി പറഞ്ഞു.രാജ്യാന്തര യാത്രകളും മറ്റും രോഗം പടരാന്‍ കാരണമാകുന്നതായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും,അതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

Next Story

RELATED STORIES

Share it