Latest News

'ബംഗ്ലാദേശ് ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും'; ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നല്‍കി ഇന്ത്യ

ബംഗ്ലാദേശ് ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും; ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നല്‍കി ഇന്ത്യ
X

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ച നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ബംഗ്ലാദേശ് വിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്ന സൂചനയാണ് ഇക്കാര്യം പരാമര്‍ശിക്കാത്ത ഇന്ത്യയുടെ പ്രതികരണം നല്‍കുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശാണ് ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഇവര്‍ വംശഹത്യ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നുമാണ് കോടതി വിധി. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തത്. രാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഹസീനയ്‌ക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഹസീന എവിടെയായാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളിക്കൈമാറ്റ കരാര്‍ ഇന്ത്യ പാലിക്കണമെന്നാണ് യൂനസ് ഭരണകൂടത്തിന്റെ ആവശ്യം.

അതിനിടെ തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ(ഐസിടി)വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചു. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുന്‍കൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it