Latest News

പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍

പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍
X

പാലക്കാട്: ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നിലപാടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പാലക്കാട് നഗരസഭയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വേണുഗോപാലിന്റെ പ്രതികരണം. നഗരസഭയെ സംബന്ധിച്ച നിലപാട് പാലക്കാട് ഡിസിസി ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും, എവിടെയൊക്കെ ബിജെപിയെ തടയാന്‍ സാധിക്കുമോ അവിടെയെല്ലാം തടയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധികാരം പങ്കിടാനുള്ള നീക്കങ്ങള്‍ ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹാട്രിക് വിജയം ലക്ഷ്യമിട്ട് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭരണത്തില്‍ എത്താന്‍ ആവശ്യമായ സീറ്റുകള്‍ നേടാനാകാത്തതില്‍ ബിജെപിക്ക് കടുത്ത നിരാശയുണ്ട്. അതേസമയം, യുഡിഎഫും എല്‍ഡിഎഫും സീറ്റ് നില മെച്ചപ്പെടുത്തി. 27 സീറ്റുകള്‍ ആവശ്യമായ കേവല ഭൂരിപക്ഷം നേടാനാകാതെ 25 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റുകളില്‍ നിന്നു അഞ്ചു സീറ്റുകള്‍ വര്‍ധിപ്പിച്ച് യുഡിഎഫ് 17 സീറ്റിലെത്തി. ആറു സീറ്റുകളില്‍ നിന്നു എട്ടു സീറ്റിലേക്കാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത്. എല്‍ഡിഎഫ് പിന്തുണച്ച യുഡിഎഫ് വിമതരടക്കം മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.

കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും ഭരണം തുലാസ്സിലാണ്. കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസ് വിമതനും ഒന്നിച്ചാല്‍ നഗരസഭയില്‍ ഭരണം രൂപീകരിക്കാനാകും. ഡിസംബര്‍ 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിന് ശേഷമായിരിക്കും മേയര്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it