Latest News

ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ബിഹാറിലെ സമസ്തിപുരിലാണ് സംഭവം, നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍

ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
X

പറ്റ്‌ന: ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ശീതള്‍പട്ടി ഗ്രാമത്തിലെ എസ്ആര്‍ കോളേജിനു സമീപത്താണ് വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിനു മുമ്പ് നടത്തിയ മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍, സമസ്തിപുര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഈ സ്ലിപ്പുകള്‍ മോക്ക് പോളില്‍ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. മോക്ക് പോളിനു ശേഷം അധികമുള്ള സ്ലിപ്പുകള്‍ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷന്‍ കുശ്വാഹ പറഞ്ഞു.

അതേ സമയം ഇത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരില്‍ എആര്‍ഒയെ സസ്പെന്‍ഡ് ചെയ്തെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it