Latest News

വിഴിഞ്ഞം: വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര ധനസഹായം

വിഴിഞ്ഞം: വള്ളം മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര ധനസഹായം
X

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കള്‍ക്കു സര്‍ക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സര്‍ക്കാരിന്റെ അടിയന്തര സഹായമായി പതിനായിരം രൂപ ബന്ധുക്കള്‍ക്കു കൈമാറി.

വിഴിഞ്ഞം സ്വദേശി സേവ്യര്‍, പൂന്തുറ സ്വദേശികളായ ഡേവിഡ്സണ്‍, ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ച മൂന്നു പേരുടേയും വീടുകളിലെത്തിയ മന്ത്രിമാര്‍ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൂര്‍ണ ധനസഹായം ഉടന്‍ നല്‍കുമെന്നു ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

വിഴിഞ്ഞത്തു കടലിലേക്കുള്ള ചാനലില്‍ മണ്ണു അടിഞ്ഞുകൂടിക്കിടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നതായി മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു മുതല്‍ ഈ മണ്ണു നീക്കം ചെയ്യുന്നത് ആരംഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 93 മീറ്റര്‍ വീതിയാണ് ഈ ചാനലിനുള്ളത്. ഈ ഭാഗത്തു തിരമാലയ്ക്കൊപ്പം മണ്ണ് അടിഞ്ഞുകൂടുന്നതു പതിവാണ്. ഇതു മത്സ്യത്തൊഴിലാളികള്‍ക്കു ഭീഷണിയാകുന്നതിനാല്‍ ഈ സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള നടപടിക്കായി പഠനം നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാകും.

കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു മന്ത്രി പറഞ്ഞു. ലൈഫ് ജാക്കറ്റ് അടക്കമുള്ള ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. മത്സ്യബന്ധനത്തിനായി കടലിന്റെ ഏതു ഭാഗത്താണു പോകുന്നതെന്നു ഫിഷറീസ് അധികൃതരെ അറിയിക്കണം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it