Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പോലിസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലിസ് അറിയിച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലിസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലയാളിയായ ജോസ് വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം. കേരളത്തിലെയും ബെംഗളൂരുവിലെയും കോണ്‍ഗ്രസ് നേതാക്കളുമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവില്‍ പോകാനായി കര്‍ണാടകയില്‍ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.

ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പോലിസ് പിടികൂടുന്നത്. രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലിസ്. രണ്ടാം കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും. ഒളിവിലുള്ള എംഎല്‍എയെ പിടിക്കാനാകാത്തത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയചര്‍ച്ചയായി മാറിക്കഴിഞ്ഞു.

കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പോലിസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. ആദ്യ കേസില്‍ 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. രണ്ടാമതെടുത്ത കേസാണിപ്പോള്‍ രാഹുലിനും പോലിസിനും പ്രോസിക്യൂഷനും വെല്ലുവിളിയായിരിക്കുന്നത്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

Next Story

RELATED STORIES

Share it