Latest News

ജമ്മുവിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ഹരജി സുപ്രിംകോടതി മാര്‍ച്ച് 25ന് പരിഗണിക്കും

ജമ്മുവിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ഹരജി സുപ്രിംകോടതി മാര്‍ച്ച് 25ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: നാടുകടത്തലുമായി ബന്ധപ്പെട്ട് ജമ്മുവില്‍ അറസ്റ്റിലായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി മാര്‍ച്ച് 25ന് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി. അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ വഴി ഒരു മ്യാന്‍മര്‍ അഭയാര്‍ത്ഥിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ഹരജി സമര്‍പ്പിച്ചത്. സൈനിക നിയന്ത്രണത്തിലുള്ള മ്യാന്‍മറിലേക്ക് ജമ്മുവിലെ അഭയാര്‍ത്ഥികളായ റോഹിന്‍ഗ്യരെ നാടുകടത്തിയേക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ കോടതിക്കു മുമ്പാകെ ആശങ്കപ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കേസ് മാര്‍ച്ച് 25ന് പോസ്റ്റ് ചെയ്തതത്.

ചീഫ് ജസ്റ്റിസ് ബോബ്ദെയ്ക്കു പുറമെ ജസ്റ്റിസുമാരായ ബോപന്ന, വി രാസുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

അറസ്റ്റിലായ അഭയാര്‍ത്ഥികളെ മോചിപ്പിച്ച് അവര്‍ക്ക് അഭയാര്‍ത്ഥിക്കാര്‍ഡുകള്‍ നല്‍കണമെന്നും പട്ടാള അധീനതയിലുള്ള മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതെന്നുമാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥിയായ മുഹമ്മദ് സലിമുള്ള നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങളെ ജമ്മു സബ് ജയിലില്‍ നിന്ന് വിട്ടയക്കണമെന്നും മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതന്നും സലിമുള്ള ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അഭയാര്‍ത്ഥികളുടെ ജീവിതം അപകടത്തിലാക്കിയെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 6ന് ജമ്മുവില്‍ 200ഓളം റോഹിന്‍ഗ്യരെ നാടുകടത്തുന്നതിനു മുന്നോടിയായി അറസ്റ്റ് ചെയ്ത് തടവിലടച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 71 അഭയാര്‍ത്ഥികള്‍ യുഎന്‍ അഭയാര്‍ത്ഥി ഓഫിസിലേക്ക് മാര്‍ച്ച് ചെയ്തു. താമസിയാതെ ഇവരെയും അറസ്റ്റ് ചെയ്തു.

ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ മതപീഡനത്തിനു വിധേയരായ 40,000 ഓളം റോഹിന്‍ഗ്യരാണ് 2017ല്‍ അഭയാര്‍ത്ഥികളായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. അതില്‍ 17,000 പേര്‍ മാത്രമേ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഡനത്തെത്തുടര്‍ന്ന് അതിര്‍ത്തി കടന്നെത്തുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യ മുസ്‌ലിംകളായതിനാല്‍ റോഹിന്‍ഗ്യര്‍ക്ക് ലഭിക്കുകയില്ല. ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന്റെ ഹേതു അതാണ്.

തടവറയിലേക്കയച്ച റോഹിന്‍ഗ്യരുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുമെന്ന് വികാസ്പുരി തിലക് നഗര്‍ എസ്പി പറഞ്ഞു. അവരത് മ്യാന്‍മാര്‍ സര്‍ക്കാരിന് കൈമാറും. അവരുടെ വിലാസം പരിശോധിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കും.

എല്ലാ റോഹിന്‍ഗ്യരെയും രാജ്യത്തുനിന്ന് തിരിച്ചയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. റോഹിന്‍ഗ്യരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി കിരണ്‍ റിജിജു എല്ല സംസ്ഥാനങ്ങളിലേക്കും എഴുതിയിരുന്നു.

ഇപ്പോള്‍ തടവിലായിട്ടുള്ള എല്ലാവരും യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡുള്ളവരാണെന്ന് റോഹിന്‍ഗ്യര്‍ പ്രതിനിധികള്‍ പറയുന്നു. യുഎന്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, യുഎന്‍ ഓഫിസര്‍മാര്‍ കൈമലര്‍ത്തുകയായിരുന്നു. ജമ്മു ഐജി മുകേഷ് സിങ് പറയുന്നത് യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡ് ലഭിച്ചതുകൊണ്ട് ആര്‍ക്കും അഭയാര്‍ത്ഥി പദവി ലഭിക്കില്ലെന്നാണ്. ഇന്ത്യ യുഎന്‍ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും അഭയാര്‍ത്ഥിപ്പദവി അവകാശപ്പെടാനുമാവില്ല.

പീഡനങ്ങളും അനാവശ്യ അറസ്റ്റുകളും ഒഴിവാക്കാനാണ് ആഗോള തലത്തില്‍ യുഎന്‍ ഏജന്‍സികള്‍ അഭയാര്‍ത്ഥിക്കാര്‍ഡ് നല്‍കുന്നത്. പക്ഷേ, ഇന്ത്യയില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് അവര്‍ തന്നെ പറയുന്നു. 16,500 പേര്‍ക്കാണ് യുഎന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it