Latest News

റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയ നടപടി മനുഷ്യത്വരഹിതം; ശക്തമായി അപലപിക്കുന്നു: എസ്ഡിപിഐ

റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയ നടപടി മനുഷ്യത്വരഹിതം; ശക്തമായി അപലപിക്കുന്നു: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: 2025 മെയ് 12 ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 142 റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിനടുത്തുള്ള അന്താരാഷ്ട്ര സമുദ്രത്തിലേക്ക് നാടുകടത്തിയതിനെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ ശക്തമായി അപലപിച്ചു. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് വംശഹത്യയില്‍ നിന്ന് ജീവരക്ഷയ്ക്ക് പലായനം ചെയ്ത ഈ അഭയാര്‍ത്ഥികളില്‍ പലരും യുഎന്‍എച്ച്‌സിആര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളവരായിരുന്നു. അവരെ ന്യൂഡല്‍ഹിയില്‍ തടഞ്ഞുവച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് കൊണ്ടുപോയി, കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. അതോടെ അവര്‍ മ്യാന്‍മറിന്റെ സംഘര്‍ഷഭരിതമായ തീരത്തേക്ക് നീന്താന്‍ നിര്‍ബന്ധിതരായി. സുപ്രീം കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ ഇന്ത്യയുടെ നടപടി നമ്മുടെ നാടുകടത്തല്‍ നിരോധന നയത്തിനു വിരുദ്ധവും കാരുണ്യത്തിന്റെ പാരമ്പര്യം ലംഘിക്കുന്നതുമാണ്.

വ്യവസ്ഥാപിതമായ അക്രമത്തിന്റെ ഇരകളായ റോഹിങ്ക്യകള്‍ പാകിസ്ഥാനുമായുള്ള സൈനിക സംഘര്‍ഷങ്ങള്‍ക്ക് സമാനമായ ഒരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ല. അവരെ മ്യാന്‍മറിന്റെ യുദ്ധമേഖലയിലേക്ക് നാടുകടത്തുകയോ കടലില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ക്രൂരമാണ്. 1951 ലെ യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവയ്ക്കാത്തത് കൊണ്ട് അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള അതിന്റെ ധാര്‍മ്മികവും നിയമപരവുമായ കടമയെ നിഷേധിക്കുന്നില്ല.

നാടുകടത്തല്‍ ഉടനടി നിര്‍ത്തലാക്കണമെന്നും റോഹിങ്ക്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കി താല്‍ക്കാലിക സംരക്ഷണം നല്‍കണമെന്നും, യുഎന്‍എച്ച്‌സിആര്‍ സഹകരണം ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു. ഒരു അഭയകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അതിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കണം. മുന്‍വിധികള്‍ക്ക് പകരം കരുണ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് റോഹിങ്ക്യകളുടെ അവകാശങ്ങള്‍ക്കായി വാദിക്കാനും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളാനും പൗരസമൂഹത്തോട് അഭ്യര്‍ഥിക്കുന്നതായും ബി എം കാംബ്ലേ പറഞ്ഞു.

Next Story

RELATED STORIES

Share it