Latest News

ആവിക്കല്‍ ജനകീയ സമരത്തെ പിന്തുണയ്ക്കുക, കുപ്രചരണങ്ങളെ തള്ളിക്കളയുക: പുരോഗമന യുവജന പ്രസ്ഥാനം

ആവിക്കല്‍ ജനകീയ സമരത്തെ പിന്തുണയ്ക്കുക, കുപ്രചരണങ്ങളെ തള്ളിക്കളയുക: പുരോഗമന യുവജന പ്രസ്ഥാനം
X

കോഴിക്കോട്: അതിജീവനത്തിനായുള്ള ആവിക്കല്‍ തോട് ജനതയുടെ ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ക്ക് ശക്തിപകരണമെന്നും ജനകീയ സമരത്തോട് ഐക്യപ്പെടണമെന്നും പുരോഗമന യുവജന പ്രസ്ഥാനം. വെള്ളയില്‍ ആവിക്കല്‍ മാലിന്യ പ്ലാന്റിനെതിരേ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് അറിയാനും ഐക്യദാര്‍ഢ്യം അറിയിക്കാനും എത്തിയ പുരോഗമന യുവജന പ്രസ്ഥാനം പ്രവര്‍ത്തകരെ കഴിഞ്ഞ 19ന് സാങ്കേതിക തടസമുന്നയിച്ച് വെള്ളയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് അഞ്ച് മണിക്കൂര്‍ തടഞ്ഞുവച്ചിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള മൗലികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ക്ക് മേലുള്ള പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പുരോഗമന യുവജന പ്രസ്ഥാനം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനമില്ലാത്ത സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ഭീതിയും വളര്‍ത്താനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്. ദേശീയ തലത്തില്‍ ബിജെപി- സംഘപരിവാര്‍ ശക്തികള്‍ ഉപയോഗിക്കുന്ന 'അര്‍ബണ്‍ മാവോയിസ്റ്റ്, അര്‍ബണ്‍ നക്‌സല്‍ ' എന്ന കുപ്രചരണം തന്നെയാണ് സിപിഎമ്മും ഇവിടെ പ്രചരിപ്പിക്കുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ പദപ്രയോഗം സംഘപരിവാറിന്റെ അജണ്ടയാണെന്നും അതിനെ പിന്തുണക്കരുതെന്നും പ്രസ്താവനയിലൂടെ പറഞ്ഞതാണ്. ജനറല്‍ സെക്രട്ടറിയെ മറികടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഇവിടെ ഈ വാദം ഉന്നയിക്കുമ്പോള്‍ പാര്‍ട്ടി കൂറ് സിപിഎം നോടാണോ ബിജെപിയോടാണോ എന്ന് അണികളും അനുഭാവികളും പരിശോധിക്കണം. ബിജെപി കേരളത്തില്‍ പ്രഖ്യാപിച്ച നിഴല്‍ മന്ത്രിസഭ പോലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ബിജെപിയുടെ നിഴല്‍ കമ്മിറ്റിയാണോ എന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം.

ജനകീയ സമരങ്ങളെ ഏതുരീതിയിലും തകര്‍ക്കുക, ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന നിലപാടാണ് സിപിഎം പിന്തുടരുന്നത്. എത്രയോ കാലമായി ഇവരിത് തുടരുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അത് ഇസ്‌ലാമിക തീവ്രവാദികളും, ദലിത്, ആദിവാസി മേഖലകളില്‍ നിന്നാവുമ്പോള്‍ അത് മാവോവാദി ഭീകരവാദവും എന്ന് പ്രസ്താവിക്കുന്നത് യാദൃശ്ചികമല്ല. സിപിഎം ഇന്ന് എത്തിനില്‍ക്കുന്ന തിരുത്തല്‍വാദത്തിന്റയും പ്രതിവിപ്ലവ പ്രവര്‍ത്തനത്തിന്റെയും പ്രതിഫലനമാണ്. ജനങ്ങള്‍ ഇതൊക്കെ എന്നേ പരിഹാസ്യപൂര്‍വം തള്ളിക്കളഞ്ഞിരിക്കുന്നു.

ജനകീയസമരത്തിന് തുരങ്കംവച്ച് ജനങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. ആദിവാസി ഊരുകളിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് പോലെ ആരെയെല്ലാം ഉന്‍മൂലനം ചെയ്യാനാണോ ഭരണകൂടം ഉദ്ദേശിക്കുന്നത് അവിടെയെല്ലാം ഊരുവിലക്കും കരുതല്‍ തടങ്കലും കൊണ്ട് ജനങ്ങളെ വിഭജിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. നിലനില്‍പിനായുള്ള ചെറുത്തുനില്‍പ്പിനെതിരേ കടുത്ത പോലിസ് മര്‍ദ്ദനങ്ങളാണ് സര്‍ക്കാര്‍ അഴിച്ചുവിടുന്നത്. ജനാധിപത്യ അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it