Latest News

ആയിരങ്ങള്‍ ഭവനരഹിതരായി തെരുവില്‍: അദാനിയ്ക്ക് 9,000 ബിഗ്ഹ ഭൂമി നല്‍കാനുള്ള തീരുമാനം അപലപനീയം: മുഹമ്മദ് ഷെഫി

ആയിരങ്ങള്‍ ഭവനരഹിതരായി തെരുവില്‍: അദാനിയ്ക്ക് 9,000 ബിഗ്ഹ ഭൂമി നല്‍കാനുള്ള തീരുമാനം അപലപനീയം: മുഹമ്മദ് ഷെഫി
X

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ജീവിതം, വീടുകള്‍, അവകാശങ്ങള്‍ എന്നിവ ബലി കൊടുത്ത് അദാനി ഗ്രൂപ്പിന് വന്‍തോതില്‍ ഭൂമി കൈമാറാനുള്ള അസം ബിജെപി സര്‍ക്കാരിന്റെ ധിക്കാരപരമായ തീരുമാനത്തെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ശക്തമായി അപലപിച്ചു. കോര്‍പ്പറേറ്റ് ലാഭത്തിന് ഭരണഘടനാ സംരക്ഷണം, തദ്ദേശീയരുടെ അവകാശങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമം എന്നിവയെക്കാള്‍ മുന്‍ഗണന നല്‍കുന്ന ഈ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ഈ നടപടിയിലൂടെ തുറന്നുകാട്ടുന്നു.

2021 മുതല്‍, ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ അഭൂതപൂര്‍വമായ ഒഴിപ്പിക്കല്‍ നടപടികളാണ് നടപ്പിലാക്കിയത്. 50,000-ത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 1.19 ലക്ഷം ബിഗ്ഹയിലധികം സര്‍ക്കാര്‍ ഭൂമിയും 84,000 ബിഗ്ഹ വനഭൂമിയും ഏറ്റെടുക്കുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പാവപ്പെട്ട ബംഗാളി വംശജരായ മുസ് ലിംകള്‍, ആദിവാസികള്‍, കാര്‍ബികള്‍, ദിമാസകള്‍, നാഗകള്‍, മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരാണ്. ഈ കുടുംബങ്ങളെ 'കയ്യേറ്റക്കാര്‍' എന്ന് മുദ്രകുത്തി ബലമായി കുടിയൊഴിപ്പിക്കുമ്പോള്‍, ഇതേ ഭൂമി അദാനി, റിലയന്‍സ്, പതഞ്ജലി തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് യാതൊരു ലജ്ജയുമില്ലാതെ കൈമാറുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഫാക്ടറിയായി പ്രചരിപ്പിക്കുന്ന അദാനി സിമന്റ് ഫാക്ടറിക്കായി ഡിമ ഹസാവോയില്‍ ഏകദേശം 9,000 ബിഗ്ഹ ഭൂമി അനുവദിച്ചത് ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ഇത് ഗോത്രവര്‍ഗ്ഗ ഭൂമിക്കുള്ള ആറാം ഷെഡ്യൂള്‍ സംരക്ഷണങ്ങളുടെ ലംഘനമാണ്. ഏകദേശം 14,000 തദ്ദേശീയ കുടുംബങ്ങളെ ഇത് കുടിയൊഴിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒരു ജില്ല മുഴുവന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് കൈമാറുകയാണോ എന്ന് ചോദിച്ച് ഗുവാഹത്തി ഹൈക്കോടതി പോലും സര്‍ക്കാരിന്റെ ഈ അവിവേകപരമായ ഭൂമി കൈമാറ്റത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അതുപോലെ, ധുബ്രിയില്‍ അദാനി താപവൈദ്യുത നിലയത്തിന് വേണ്ടി 2,000-ത്തോളം മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് 3,500 ബിഗ്ഹ ഭൂമി ഏറ്റെടുത്തു. ഈ തീരുമാനങ്ങള്‍ വികസനമല്ല, മറിച്ച് ജനങ്ങളുടെ ഭൂമി നഗ്നമായി കൊള്ളയടിക്കുന്നതാണ്.

കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാരുടെ മൃതദേഹങ്ങള്‍ക്ക് മുകളില്‍ വികസനം കെട്ടിപ്പടുക്കാന്‍ കഴിയില്ല. പുനരധിവാസമില്ലാതെയും സമ്മതമില്ലാതെയും വനാവകാശ നിയമം, പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണം എന്നിവ ലംഘിച്ചുകൊണ്ടും നടത്തുന്ന ഒഴിപ്പിക്കലുകള്‍ മനുഷ്യത്വരഹിതം മാത്രമല്ല, കുറ്റകൃത്യവുമാണ്. തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന സര്‍ക്കാരിന്റെ വാദം ഒരു അപകടകരമായ മറ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അസമിലെ വിഭവങ്ങളെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാന്‍ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ബിജെപി സര്‍ക്കാരും അദാനിയും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് അസമില്‍ കൂടുതല്‍ അശാന്തിയും വര്‍ഗീയവല്‍ക്കരണവും പാരിസ്ഥിതിക നാശവും മാത്രമേ സൃഷ്ടിക്കൂ. എല്ലാ കോര്‍പ്പറേറ്റ് ഭൂമി കൈമാറ്റങ്ങളും ഉടന്‍ നിര്‍ത്തിവെക്കണമെന്നും, നിയമവിരുദ്ധമായ കൈമാറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. അസമിന്റെ ഭൂമി അവിടുത്തെ ജനങ്ങള്‍ക്കുള്ളതാണ്, അത് അദാനിക്കോ രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ ഭാവി വില്‍ക്കുന്നവര്‍ക്കോ ഉള്ളതല്ലെന്നും മുഹമ്മദ് ഷെഫി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it