Latest News

തബ്‌ലീഗ് മര്‍ക്കസ്: മാധ്യമ റിപോര്‍ട്ടിങ്ങില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി

തബ്‌ലീഗ് മര്‍ക്കസ്: മാധ്യമ റിപോര്‍ട്ടിങ്ങില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് സംഭവവുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ റിപോര്‍ട്ടിങ്ങില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി. 'പത്രസ്വാതന്ത്ര്യത്തെ തടയാന്‍ കഴിയില്ല' എന്ന വാദം സ്വീകരിച്ച സുപ്രീം കോടതി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ഒരു കക്ഷിയായി ഉള്‍പ്പെടുത്താന്‍ ഹരജിക്കാരനോട് ആവശ്യപ്പെട്ടു.

തബ്‌ലീഗ് ജമാഅത്ത് വിഷയത്തില്‍ ഒരു വിഭാഗം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ നടത്തുന്ന 'സാമുദായികവും നിരുത്തരവാദപരവുമായ' റിപോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ധെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് വീഡിയോ കോണ്‍ഫ്രന്‍സ് വഴി വാദം കേട്ടത്. ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു കേസില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും മാധ്യമ സ്വാതന്ത്ര്യം തടയാാവില്ലെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും എം എം ശാന്തനഗൗഡറും അഭിപ്രായപ്പെട്ടു. അഡ്വ. ഇജാസ് മക്ബൂളാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്.

മാധ്യമങ്ങളുടെ വര്‍ഗീയസ്വഭാവമുള്ള റിപോര്‍ട്ടിങ്ങും പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതും കര്‍ണാടകയില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായെന്ന് ഇജാസ് മക്ബൂല്‍ കോടതിയെ അറിയിച്ചു. കൊലപാതകം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയാണ് പരാതിയുടെ ഉറവിടമെങ്കില്‍ അതിന് മറ്റിടങ്ങളെയാണ് സമീപിക്കേണ്ടതെന്നും അതല്ല റിപോര്‍ട്ടിങ്ങാണ് പ്രശ്‌നമെങ്കില്‍ പ്രസ് കൗണ്‍സിലിനെ കക്ഷി ചേര്‍ക്കണമെന്നും ജസ്റ്റിസ് ബോബ്ധെ പറഞ്ഞു.

ചില അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തബ്‌ലീഗ് റിപോര്‍ട്ടിങ് വഴി മുഴുവന്‍ മുസ്‌ലിം സമൂഹത്തെയും പിശാചുവല്‍ക്കരിച്ചുവെന്നും ഇത് മുസ്‌ലിംകളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നും ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.

തബ്‌ലീഗ് വിഷയം ഉയര്‍ന്നുവന്ന സമയത്ത് പല മാധ്യമങ്ങളും രോഗബാധയെ 'കൊറോണ ജിഹാദ്', 'കൊറോണ തീവ്രവാദം' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണ് അവതരിപ്പിച്ചിരുന്നത്.

രണ്ടാഴ്ചയ്ക്കു ശേഷം ഹരജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it