Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്‌ഐടിക്കു മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്‌ഐടിക്കു മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി
X

തിരുവനന്തപുരം: എസ്‌ഐടിക്കു മേല്‍ ആരുടേയും സമ്മര്‍ദമില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍. എസ്‌ഐടി ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തരാണെന്നും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലഭിക്കുന്ന തെളിവുകള്‍ പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് അദ്ദേഹം മറുപടി നല്‍കി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. രാവിലെയാണ് തന്ത്രിയെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. തുടര്‍ന്ന് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രിയെ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് തന്ത്രിയുടേത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന കൃത്യമായ വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. മുന്‍പ് രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്ത്രി ചില അസൗകര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്തുവച്ച് നവീകരിക്കാനാണ് താന്‍ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്. പിന്നീട്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it