Latest News

തലസ്ഥാന മേഖലാ ഭേദഗതി ബില്ലിനെതിരേ രാജ്യസഭയില്‍ പ്രതിഷേധം; ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം

തലസ്ഥാന മേഖലാ ഭേദഗതി ബില്ലിനെതിരേ രാജ്യസഭയില്‍ പ്രതിഷേധം; ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ തലസ്ഥാന മേഖലാ ഭേദഗതി ബില്ലില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ എഎപിയുടെയും കോണ്‍ഗ്രസ്സിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധം. ബില്ലിനെതിരേ പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. ബഹളം വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ രണ്ട് തവണ നിര്‍ത്തിവച്ചു.

ബില്ല് സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് തവണ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ്ങ്് ആരോപിച്ചു. ഡല്‍ഹിയിലെ 2 കോടി വരുന്ന പൗരന്മാര്‍ക്ക് നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് 1991ല്‍ കൊണ്ടുവന്ന നിയമമാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയാണ് ബില്ലിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോക്‌സഭ തിങ്കളാഴ്ചയാണ് ബില്ലിന് അനുമതി നല്‍കിയത്.

ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢിയാണ് ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല്, 2021മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ലോക്‌സഭയില്‍ മറുപടി പറഞ്ഞത്. പുതിയ ബില്ല് ഡല്‍ഹി സര്‍ക്കാരിനു മുകളില്‍ കേന്ദ്ര നോമിനിയായ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു. ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങളില്‍ സര്‍ക്കാര്‍ എന്നിടത്ത് ലഫ്റ്റ്‌നന്റ് ഗവര്‍ണറെന്നാണ് പരാമര്‍ശിക്കുന്നതെന്നാണ് പുതിയ നിയമം പറയുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമവും ലെഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അധികാരപരിധിയും എപ്പോഴും വലിയ വിവാദമാകാറുണ്ട്. ഈ വിവാദത്തില്‍ വ്യക്തതവരുത്തുന്നതിനുള്ള ശ്രമമാണെന്ന് ബില്ലവതരിപ്പിച്ച കൃഷ്ണ റെഡ്ഢി പറഞ്ഞു. പുതിയ ബില്ലനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. നേരത്തെ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച നിയമമനുസരിച്ച് ക്രമസമാധാനപാലനം, ഭൂമി എന്നിവയിലൊഴിച്ച് ലഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അഭിപ്രായമാരായേണ്ട ആവശ്യമില്ല.

ലോക്‌സഭ പാസ്സാക്കിയ ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി ബില്ല് ഡല്‍ഹിയിലെ ജനങ്ങളെ അവഹേളിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ എന്നാല്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണറാണെന്ന് നിര്‍വചിക്കുന്ന നിയമം എല്ലാ അര്‍ത്ഥത്തിലും ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ ബില്ല് പാസ്സാക്കാതിരിക്കുവാന്‍ മോദി സര്‍ക്കാരിന്റെ കാലില്‍ വിഴാന്‍പോലും തയ്യാറാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it