Latest News

പാവം നരേന്ദ്ര മോദി: കരഞ്ഞ കാര്യം പറഞ്ഞാല്‍ പോലും കരയുന്ന 'നിഷ്‌കു'വാണ് നമ്മുടെ പ്രധാനമന്ത്രി

അക്രമികളുടെ കൊലക്കത്തിക്കു മുന്നില്‍ നിന്ന് ഒരു ലോകസഭാ എം പി സഹായം തേടി കരഞ്ഞുവിളിച്ചിട്ടു പോലും ഇടപെടാതിരുന്നതാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ ചരിത്രം.

പാവം നരേന്ദ്ര മോദി: കരഞ്ഞ കാര്യം പറഞ്ഞാല്‍ പോലും കരയുന്ന നിഷ്‌കുവാണ് നമ്മുടെ പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ഹിന്ദുത്വ കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ 69 പേരാണ് കൊല്ലപ്പെട്ടത്. അന്ന് കലാപകാരികള്‍ ആയുധങ്ങളുമായി ഇരച്ചെത്തിയപ്പോള്‍ രക്ഷതേടി മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മൊബൈല്‍ ഫോണിലേക്ക് പലപ്രാവശ്യം വിളിച്ച ഒരു ലോകസഭ എം പി ഉണ്ടായിരുന്നു, ഇഹ്‌സാന്‍ ജാഫ്രി. തന്റെയും കൂടെയുള്ളവരുടെയും ജീവന്‍ അപകടത്തിലാണെന്നും ഉടന്‍ പോലിസിനെ അയക്കണമെന്നും ഇഹ്‌സാന്‍ ജാഫ്രി കരഞ്ഞുപറഞ്ഞിട്ടു പോലും ഒന്നും ചെയ്യാതെ അവരെ കലാപകാരികള്‍ക്കു മുന്നില്‍ നിര്‍ദയം കൈവിട്ട മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.


ഹിന്ദുത്വ കലാപകാരികള്‍ ഇഹ്‌സാന്‍ ജാഫ്രിയെ കൈയും കാലും വെട്ടിമുറിച്ച് അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം ഉള്‍പ്പടെ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരായ 69 പേരെയാണ് കൂട്ടക്കൊല നടത്തിയത്. അവരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലുമുണ്ടായിരുന്നു. കാസിം ബായ് മന്‍സൂരി എന്ന വൃദ്ധന്റെ കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പടെ 19 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അക്രമികളുടെ കൊലക്കത്തിക്കു മുന്നില്‍ നിന്ന് ഒരു ലോകസഭാ എം പി സഹായം തേടി കരഞ്ഞുവിളിച്ചിട്ടു പോലും ഇടപെടാതിരുന്നതാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ ചരിത്രം. അങ്ങിനത്തെ ഒരാളാണ്‌ പാര്‍ലമെന്റില്‍ നിന്നും പിരിഞ്ഞു പോകുന്ന ഒരു എം പിയുടെ യാത്രയപ്പില്‍ കണ്ണീരൊഴുക്കിയത്. പതിവുപോലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ആ കരുണയുള്ള മനസ്സിനെ' കൂടുതലായി വെളിപ്പെടുത്താനുള്ള മത്സരത്തിലുമാണ്.


മനുഷ്യരെ എത്ര ക്രൂരമായി കൊലപ്പെടുത്താം എന്നതിന് ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ പരീക്ഷണം നടത്തിയ അവസരമായിരുന്നു ഗുജറാത്ത് കലാപം. സ്ത്രീകളെ ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യ അവയവങ്ങള്‍ മുറിച്ചും ഇരുമ്പ് പൈപ്പും വാളും കുത്തിക്കയറ്റിയും അങ്ങേയറ്റത്തെ ക്രൂരതക്കിരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. ഭയപ്പെട്ട് വീടിനകത്തിരുന്നവരെ കതകിനിടയിലൂടെ വെള്ളം ചീറ്റി അതിനു ശേഷം ഹൈ വോള്‍ട്ടേജ് ലൈന്‍ വലിച്ച് കറന്റ് കടത്തി വിട്ട് കൊന്നു. ചിലയിടങ്ങളില്‍ വീടിനകത്തേക്ക് എല്‍പിജി ഗ്യാസ് പൈപ്പ് കടത്തി സ്‌ഫോടനത്തിലൂടെ കൂടുംബത്തെയൊന്നാകെ കൊന്നൊടുക്കി. കുട്ടികളെ ബലമായി പെട്രോള്‍ കുടിപ്പിച്ച് ശേഷം വായിനകത്തേക്ക് തീക്കൊള്ളിയിട്ട് കത്തിച്ച് പൊട്ടിത്തെറിപ്പിച്ചു, പിഞ്ചു കുഞ്ഞുങ്ങളെ മുകളിലേക്കിട്ട് വീഴുമ്പോള്‍ ത്രിശൂലത്തില്‍ കോര്‍ത്ത് കൊലപ്പെടുത്തി. ലോകം നടുങ്ങിയ ഇത്തരം ക്രൂരതകളുടെ കാലത്തും ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്ര മോദി ആയിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ കാര്യമായി ഇടപെടലുകളൊന്നും നടത്താതെ ഹിന്ദുത്വ അക്രമികള്‍ക്ക് കൊള്ളക്കും കൊലക്കും ബലാല്‍സംഗത്തിനും വേണ്ടി മാറി നിന്നു കൊടുത്തു ഗുജറാത്തിലെ പോലിസുകാര്‍. നാളുകള്‍ കഴിഞ്ഞ് ഈ ഭീകരതയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്ര മോദി പറഞ്ഞത് 'കാറിനടിയില്‍പ്പെട്ട് പട്ടി ചത്താല്‍ ആര് ശ്രദ്ധിക്കും' എന്നായിരുന്നു. അതാണ് നരേന്ദ്ര മോദി എന്ന തികഞ്ഞ അര്‍എസ്എസുകാരന്‍.


ഈ മനുഷ്യനാണ് ഇന്നലെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിരമിക്കുന്നതില്‍ സങ്കടപ്പെട്ട് കരഞ്ഞത്. 'ആസാദ് ജി, സഭയില്‍ നിന്നു പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല' എന്ന് പറഞ്ഞപ്പോള്‍ മോദി നിറകണ്ണുകള്‍ തുടച്ചതിന്റെ ഫോട്ടോകള്‍ സഹിതം പ്രധാമന്ത്രിയുടെ മനുഷ്യത്വം ആഘോഷിക്കുകയാണ് ദേശീയ മാധ്യമങ്ങളും ബഹുഭൂരിപക്ഷം മലയാള മാധ്യമങ്ങളും. 2007ല്‍ കശ്മീരില്‍ നടത്തിയ ആക്രമണത്തെ കുറിച്ച ഗുലാം നബി ആസാദ് ഫോണില്‍ ്അറിയിച്ചപ്പോള്‍ കരഞ്ഞിരുന്നു എന്നു പറഞ്ഞാണ് നരേന്ദ്ര മോദിയും കരഞ്ഞതത്രേ. പ്രസംഗത്തിനൊടുവില്‍ ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്യുക കൂടി ചെയ്തു നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ ഇന്ത്യന്‍ പ്രധാന മന്ത്രി.




Next Story

RELATED STORIES

Share it