Latest News

പിണറായിയുടെ മുസ്‌ലിം വിരുദ്ധ അജണ്ട; കൊയ്യാനിറങ്ങി സഭയും വെള്ളാപ്പള്ളിയും

പിണറായിയുടെ മുസ്‌ലിം വിരുദ്ധ അജണ്ട; കൊയ്യാനിറങ്ങി സഭയും വെള്ളാപ്പള്ളിയും
X

പി സി അബ്ദുല്ല

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ചൂണ്ടി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിനെതിരേ പിണറായി വിജയനും എ വിജയരാഘവനും സിപിഎമ്മും വിതച്ച വിദ്വേഷവും വെറുപ്പും കൊയ്യാന്‍ കച്ചകെട്ടി സീറോ മലബാര്‍ സഭയും വെള്ളാപ്പള്ളി നടേശനും.

വിവിധ കേസുകളില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കമുള്ള പുരോഹിതരെയും വെള്ളാപ്പള്ളിയെയും സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള ഉപകാരസ്മരണക്കൊപ്പം, അടുത്തിടെ ആഴത്തില്‍ വേരോടിയ മുസ്‌ലിംവിരോധം കൂടുതല്‍ പൊലിപ്പിക്കാനുള്ള അവസരം കൂടിയാണ് വെള്ളാപ്പള്ളിക്കും സീറോ മലബാര്‍ സഭക്കും കൈവന്നിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ നിയോഗിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ടുതന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ പച്ചയായ വര്‍ഗീയ വാദവുമായി കഴിഞ്ഞ ദിവസം രംഗത്തു വന്നത്. ഭൂരിപക്ഷ സമുദായം ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതാടിസ്ഥാനത്തില്‍ സംഘടിക്കണമെന്നാണ് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയപ്പാടെ തകിടംമറിക്കുന്ന തരത്തില്‍ തനി വര്‍ഗീയ പരാമര്‍ശങ്ങള്‍ വെള്ളാപ്പള്ളി നടത്തിയതിനെതിരെ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് സിപിഎം.

മുസ്‌ലിം രാഷ്ട്രീയത്തിനെതിരെ പിണറായിയും വിജയരാഘവനും ഉന്നമിട്ട വിദ്വേഷ രാഷ്ട്രീയമാണ് വെള്ളാപ്പള്ളി പച്ചയായി പറയുന്നതെന്നതിനാല്‍ സിപിഎമ്മിന്റെ മൗനം അര്‍ഥഗര്‍ഭമാണ്. മുസ്‌ലിം രാഷ്ട്രീയ ഇടപെടലിനെ കുറിച്ച് പിണറായി ഇച്ഛിച്ചതു തന്നെയാണ് എല്ലാ അര്‍ഥത്തിലും വെള്ളാപ്പള്ളി ഇന്നലെ വിളിച്ചു പറഞ്ഞത്.

വെള്ളാപ്പള്ളിക്ക് തൊട്ടു പിന്നാലെ മുസ്‌ലിം രാഷ്ട്രീയ വിരുദ്ധ വിദ്വേഷ പ്രചാരണവുമായി ഇന്ന് സീറോ മലബാര്‍ സഭയും രംഗത്തുവന്നത് യാദൃച്ഛികമല്ല. മുസ്‌ലിം ലീഗിനെയും വെല്‍ഫെയറിനെയും ചൂണ്ടി പിണറായി ആഴ്ചകള്‍ക്കു മുന്‍പെ പറഞ്ഞ അതേ വാക്കുകള്‍ തന്നെയാണ് സഭയുടെ മുഖപത്രമായ സത്യ ദീപം ഇന്ന് ആവര്‍ത്തിച്ചത്. പിണറായിയിലും വിജയരാഘവനിലും തുടങ്ങി, സംഘപരിവാരം ഏറ്റെടുത്ത്, ഒടുവില്‍ വെള്ളാപ്പള്ളിയിലൂടെയും സീറോ മലബാര്‍ സഭയിലൂടെയും അനാവൃതമാകുന്ന മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെ കൃത്യമായ രാഷ്ട്രീയ തിരക്കഥ.

കേരളത്തില്‍ 'ലൗ ജിഹാദ്' വിവാദം മുതല്‍ പരസ്യമായിത്തുടങ്ങിയ സീറോ മലബാര്‍ സഭയുടെ ഇസ്‌ലാമോഫോബിയയും ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മാന്‍ ഹോളില്‍ വീണു മരിച്ച നൗഷാദിനെപ്പോലും മതത്തിന്റെ പേരില്‍ അപമാനിച്ച വെള്ളാപ്പള്ളിയുടെ സ്ഥായിയായ മുസ്‌ലിം വിരോധവും രാഷ്ട്രീയമായി ഒരേ ദിശയില്‍ ഏകീകരിക്കപ്പെട്ടു എന്നതാണ് പുതിയ സംഭവ വികാസങ്ങളുടെ സത്ത. കേരളത്തിന്റെ പൊതുതാല്‍പര്യത്തിനും മതസാഹോദര്യത്തിനും ഏറ്റവും വലിയ ഭീഷണിയായി ഈ വര്‍ഗീയ ധ്രുവീകരണത്തിന് ഇപ്പോള്‍ വഴിവെട്ടിയത് പ്രധാനമായും പിണറായി വിജയന്‍ തന്നെ.

Next Story

RELATED STORIES

Share it