Latest News

ഫിനോമിനല്‍ തട്ടിപ്പ് കേസ്: പ്രധാന പ്രതി അറസ്റ്റില്‍

ഫിനോമിനല്‍ തട്ടിപ്പ് കേസ്: പ്രധാന പ്രതി അറസ്റ്റില്‍
X

തൃശൂര്‍: വിവിധ ജില്ലകളില്‍ നിന്നായി 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ ഫിനോമിനല്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി അറസ്റ്റിലായി. ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ മലയാളി പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേരളത്തിലെ പ്രധാനിയുമായിരുന്ന കൊരട്ടി കവലക്കാടന്‍ വീട്ടില്‍ കെ ഒ റാഫേല്‍ (72) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് ഹരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് ടീമാണ് അറസ്റ്റുചെയ്തത്. മുംബൈ ആസ്ഥാനമായ കമ്പനി വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2009 മുതല്‍ 2018 വരെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു.

2018ല്‍ കമ്പനി പൂട്ടി മുങ്ങി. ഒമ്പതുവര്‍ഷം പണം നിക്ഷേപിച്ചാല്‍ നിക്ഷേപ കാലാവധി കഴിയുമ്പോള്‍ ഇരട്ടി തുക തിരിച്ചുനല്‍കുമെന്നും നിക്ഷേപ കാലാവധിയില്‍ മെഡിക്കല്‍ അനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. നേപ്പാള്‍ സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ കമ്പനി ചെയര്‍മാന്‍ എന്‍ കെ സിങ്ങിനെ ഒളിവില്‍ കഴിഞ്ഞുവരവേ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം സുരേന്ദ്രന്റെ കീഴിലുള്ള അന്വേഷണസംഘം കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ലാത്തൂര്‍ ജയിലിലാണ്. ഫിനോമിനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിരവധി കേസുകളുണ്ട്.

കേരളത്തില്‍ മാത്രം 114 കേസുണ്ട്. പ്രധാനമായും ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ എംഡി ആയിരുന്നു റാഫേല്‍. കേരളത്തില്‍ കമ്പനി പൂട്ടിയ 2017 മുതല്‍ ഒളിവിലാണ്. കുറച്ചുകാലമായി തമിഴ്‌നാട് ധര്‍മപുരിയിലെ ഹരൂരില്‍ റിട്ട. ബാങ്ക് മാനേജര്‍ എന്ന പേരിലാണ് താമസിച്ചിരുന്നത്. കോഴിക്കോട് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് (മൂന്ന്) പോലിസ് സൂപ്രണ്ട് ജി സാബു, ഡിവൈഎസ്പി എം സുരേന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം സജീവ്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, എഎസ്‌ഐ ബാബു, വി അനില്‍, സിപിഒമാരായ സജീഷ് കുമാര്‍, ഷൈബു എന്നിവരുള്‍പ്പെട്ട സംഘം ഹരൂരില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it