Latest News

സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന പോലെ; സഭയില്‍ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണമെന്ന് റോജി എം ജോണ്‍

സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന പോലെ; സഭയില്‍ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം
X

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് എതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് പ്രതിപക്ഷ നിയമസഭയില്‍. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വിവിധ സംഭവങ്ങളും കുറ്റിയാടിയില്‍ ദലിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു.

സ്ത്രീകള്‍ക്ക് എതിരെയുള്ള കേസുകള്‍ പോക്കറ്റടി കേസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനുകളില്‍ എത്തുമ്പോള്‍ പരിഹസിക്കപ്പെടുന്ന നിലയാണ് കാണുന്നത്. ഇതാണ് അനുപമയുടെ കേസില്‍ സംഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞു വരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. ഇത് ആരെ വെള്ളപൂശാനാണ് എന്നത് പ്രമേയ അവതാരകന്‍ തന്നെ ചിന്തിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രമേയാവതാരകന്‍ സൂചിപ്പിച്ച എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുകയും ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ, പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Next Story

RELATED STORIES

Share it