Latest News

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി വേഗത്തിലാക്കുന്നു

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി വേഗത്തിലാക്കുന്നു
X

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി വേഗത്തിലാക്കാന്‍ തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് നവീകരണത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും. എരഞ്ഞിപ്പാലം മുതല്‍ മലാപ്പറമ്പ് വരെ ഏറ്റെടുത്ത സ്ഥലം അനുയോജ്യമാക്കിയെടുക്കാന്‍ ധാരണയായി.

നിര്‍മ്മാണത്തിന് സ്ഥലമൊരുക്കുന്നതിനായി സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ പരിശോധിച്ച് ഫണ്ട് അനുവദിക്കാനും യോഗം തീരുമാനിച്ചു.

ഭൂമിഏറ്റെടുക്കല്‍ നിയമപ്രകാരം ഇനിയുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി 27ന് പബ്ലിക് ഹിയറിങ് നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങളുടെ മൂല്യനിര്‍ണയവും ഉടന്‍ പൂര്‍ത്തീകരിക്കും. നിലവില്‍ വിട്ടുകിട്ടിയ സര്‍ക്കാര്‍ ഭൂമിയിലെ ജല സംഭരണി, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ മാറ്റാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിദശമായ പദ്ധതിരേഖ ഉടന്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് പരിശോധിച്ച് അനുമതി നല്‍കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ്(കെആര്‍എഫ്ബി) ഉദ്യേഗാസ്ഥരോടും നിര്‍ദേശിച്ചു.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, എസ് സാംബശിവറാവു ഐ എ എസ്, കെ ആര്‍ എഫ് ബി പ്രൊജക്ട് ഡയറക്ടര്‍, നോഡല്‍ ഓഫീസര്‍ തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it