Latest News

കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം
X

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ അതത് പ്രദേശങ്ങളിലെ തഹസില്‍ദാര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള കുടുംബങ്ങളെ അടിയന്തരമായി കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് താലൂക്കില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. കൊടിയത്തൂര്‍, കുമാരനല്ലൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്ളത്. ഇവിടെയുള്ള ആളുകളെ നാളെ രാവിലെയോടു കൂടി മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മഴയെത്തുടര്‍ന്ന് ജനവാസമേഖലയില്‍ വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കൊയിലാണ്ടി താലൂക്ക് താഹസില്‍ദാര്‍ അറിയിച്ചു. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ഇതിനായി 31 ക്യാമ്പുകളാണ് താലൂക്കില്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യപ്പെട്ടാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ മടി കാണിക്കുന്നവരെ പോലീസ് ഇടപെട്ട് മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

വടകര താലൂക്കിലെ ആയോട് മല വളയം, ചിറ്റാരിമലവാണിമേല്‍, അരിപ്പക്കുന്ന് തിനൂര്‍, ആലിമൂല വിലങ്ങാട്, അടുപ്പില്‍ കോളനി വിലങ്ങാട് പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ് ഈ പ്രദേശങ്ങളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.

താമരശേരി താലൂക്കില്‍ മഴക്കെടുതി നേരിടാന്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍, സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it