Latest News

'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്' ഡിസംബറില്‍

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബറില്‍
X

കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന 'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ' ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കും വിധം അന്താരാഷ്ട്രാ ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും.

ഇതിന്റെ കരട് രേഖ പദ്ധതി പ്രഖ്യാപന യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം 30 നകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഒക്ടോബര്‍ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും നിലവില്‍ വരും. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നതും ജല കായിക വിനോദ രംഗത്തെ സര്‍വ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തിയും പുതിയൊരു തുടക്കമാണ് ഈ അന്താരാഷ്ട്രാ വാട്ടര്‍ ഫെസ്റ്റ് എന്നും മന്ത്രി പറഞ്ഞു.

ചാലിയാര്‍ കേന്ദ്രീകരിച്ച് ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക . വിവിധയിനം വള്ളം കളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കയാക്കിംങ് , കനോ യിംങ് , വാട്ടര്‍ പോളോ , പാരാ സെയിലിംങ് , സ്പീഡ് ബോട്ട് റെയ്‌സ് ,വാട്ടര്‍ സ്‌കിയിംങ് ,പവര്‍ ബോട്ട് റെയ്‌സിംങ് , യാട്ട് റെയ്‌സിംങ്,

വുഡന്‍ ലോഗ് റെയ്ഡിംങ് , ടിമ്പര്‍ റാഫ്റ്റിംങ് , പരമ്പരാഗത പായ വഞ്ചിയോട്ടം തുടങ്ങിയ ദേശീയഅന്തര്‍ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്‌സ് മത്സര ഇനങ്ങളും ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ലോട്ടിംങ് സംഗീത പരിപാടികള്‍ , ലൈറ്റ് ഷോകള്‍ ,മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

പദ്ധതി പ്രഖ്യാപന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ .തേജ് ലോഹിത് റെഡ്ഡി , സബ് കലക്ടര്‍ ചെല്‍സ സിനി, ഡിടിപിസി സെക്രട്ടറി ബീന ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് എക്‌സി.എഞ്ചിനീയര്‍ ടി. ജയദീപ് കരട് രേഖ അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it