Latest News

സംസ്ഥാനത്തെ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷനായി കുന്നംകുളം; വിദ്യാര്‍ത്ഥി പ്രവേശനം ഈ വര്‍ഷം

സംസ്ഥാനത്തെ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷനായി കുന്നംകുളം;  വിദ്യാര്‍ത്ഥി പ്രവേശനം ഈ വര്‍ഷം
X

തൃശൂര്‍: മധ്യകേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ കുന്നംകുളത്ത് യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടിയാകും കുന്നംകുളം. തിരുവനന്തപുരത്തെ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളും കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഡിവിഷനും ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡിവിഷനെന്ന പ്രത്യേകതയും കുന്നംകുളത്തിനുണ്ട്. കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമാക്കിയാണ് സ്‌പോര്‍ട്‌സ് ഡിവിഷന്‍.

സ്‌പോര്‍ട്‌സ് ഡിവിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുന്നംകുളത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു. സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കുള്ള പ്രവേശനം ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് തീരുമാനം. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പ്രഥമ ഡിവിഷന്‍. ഇതിനാവശ്യമായ പരിശീലകരേയും ജീവനക്കാരേയും നിയമിക്കാന്‍ നടപടി ആരംഭിച്ചതായും കായിക ഉപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും തയ്യാറായതായും കായിക വകുപ്പ് അറിയിച്ചു.

ഫുട്‌ബോള്‍, ജൂഡോ, ബോക്‌സിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലുള്ള കായിക ഇനങ്ങള്‍. അടുത്ത വര്‍ഷത്തില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കു കൂടി ഉള്‍പ്പെടുത്തി അത് ലറ്റിക്‌സും ഇതിന്റെ ഭാഗമാക്കും. വിവിധ ടെന്‍ഡര്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. കുട്ടികള്‍ക്കു താമസിക്കാനുള്ള സൗകര്യം, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കു പുറമെ സിന്തറ്റിക് ട്രാക്കിന്റെ ടെന്‍ഡര്‍ നടപടികളും ആയിട്ടുണ്ട്.

ഇരുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗവ. ബോയ്‌സ് സ്‌കൂളിലെ സൗകര്യങ്ങള്‍ സ്‌പോര്‍ട്‌സ് ഡിവിഷനു കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ പുല്‍മൈതാനി, അനുബന്ധ സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, കുട്ടികള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള രണ്ട് ഇടത്തരം കളിസ്ഥലങ്ങള്‍, ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലുണ്ടാകും. കുട്ടികള്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനടുത്താണ് സജ്ജമാക്കുക.

സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. കായിക പ്രതിഭകളുടെ ആരോഗ്യ സംരക്ഷണത്തിനായി കായിക ആരോഗ്യ കേന്ദ്രവും ഇവിടെ ആരംഭിക്കും.

Next Story

RELATED STORIES

Share it