Latest News

നീറ്റ് ഹരജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ജൂലൈ 18ലേക്ക് മാറ്റി

നീറ്റ് ഹരജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ജൂലൈ 18ലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: നീറ്റ് ഹരജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ജൂലൈ 18ലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടി സമര്‍പ്പിക്കാനും സുപ്രിംകോടതി അനുവദിച്ചു. നീറ്റ് ഹരജികളില്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവര്‍ത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. എന്നാല്‍ ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായില്ല. ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍ടിഎ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്. മുഴുവന്‍ മാര്‍ക്ക് നേടിയ 61ല്‍ 17 പേര്‍ക്ക് പ്രൊവിഷനല്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഫുള്‍ മാര്‍ക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേര്‍ക്ക് ഫിസിക്‌സ് പേപ്പറിന്റെ ഉത്തര സൂചിക റിവിഷന്‍ നടത്തിയതിനു ശേഷമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഈ സമയത്ത് ഫിസിക്‌സ് പേപ്പറിലെ ഒരു ചോദ്യത്തിന്റെ ഉത്തരത്തെ നിരവധിപേര്‍ ചോദ്യം ചെയ്തു. എന്‍സിഇആര്‍ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകള്‍ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 44 പേര്‍ക്ക് കൂടി ഫുള്‍ മാര്‍ക്ക് ലഭിച്ചെന്നും എന്‍ടിഎ വ്യക്തമാക്കി.

Next Story

RELATED STORIES

Share it