Latest News

ഭാര്യമാരെ തുല്യരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഒരു മുസ് ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ഭാര്യമാരെ തുല്യരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഒരു മുസ് ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി
X

ന്യൂഡല്‍ഹി: എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒരു മുസ് ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ടെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി . ബഹുഭാര്യത്വം എന്നത് ഖുര്‍ആന്‍ അനുവദിച്ചിരിക്കുന്നത് ഒരു 'സാധുവായ കാരണത്തിനു പുറത്താണ്. എന്നാല്‍ പുരുഷന്മാര്‍ 'സ്വാര്‍ഥകാരണങ്ങളാല്‍' അത് 'ദുരുപയോഗം ചെയ്യുന്നു' എന്നും കോടതി ചൂണ്ടിക്കാട്ടി. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേസ്വാള്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പാമര്‍ശം.

തന്റെ ഭര്‍ത്താവായ ഫുര്‍കാന്‍, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കാതെ തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 2020-ല്‍ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. വിവാഹസമയത്ത് ഫുര്‍കാന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും അവര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് മൊറാദാബാദ് പോലിസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും ഫുര്‍കാനും മറ്റ് രണ്ട് പേരും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തു.

എന്നാല്‍, ഫുര്‍കാനെ വിവാഹം കഴിച്ചത് അയാളുമായുണ്ടായ ശാരീരികബന്ധത്തിനു ശേഷമാണ് എന്ന് സ്ത്രീ സമ്മതിച്ചതായി മൊറാദാബാദ് കോടതിയില്‍ ഫുര്‍കാന്റെ അഭിഭാഷകന്‍ വാദിച്ചു. മുസ് ലിം പുരുഷന് നാല് വിവാഹം വരെ അനുവദനീയമായതിനാല്‍ കേസിലെ പുരുഷന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് ദേശ്വാള്‍ പറഞ്ഞു. ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നില്‍ ഒരു ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും 1937 ലെ ശരിയത്ത് ആക്ട് അനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുര്‍കാന്റെ രണ്ട് ഭാര്യമാരും മുസ് ലിംകളായതിനാല്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം സാധുവാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. കേസ് അടുത്ത വാദം കേള്‍ക്കുന്നതിനായി മെയ് 26 ലേക്ക് മാറ്റി.

Next Story

RELATED STORIES

Share it